ന്യുയോർക്ക്: രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്േറാണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയിൽ ആക്കുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് കഴിഞ്ഞ ദിവസം രേഖപെടുത്തിയത് റെക്കോർഡ് മരണ നിരക്കാണ്. 24 മണിക്കൂറിനിടെ ജീവൻ നഷ്ട്മായത് നാലായിരത്തിലധികം പേർക്കാണ്. ലോകത്താകെ കൊറോണ വൈറസ് ബാധിച്ചത് 8,57,000 പേർക്കാണ്. മരണ സംഖ്യ 42,000 കടന്നതായാണ് റിപ്പോർട്ട്.
അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ അമേരിക്ക ചൈനയെ മറികടന്നു. ചൊവാഴ്ച്ച മാത്രം അമേരിക്കയിൽ 800 മരണങ്ങളാണ് ഉണ്ടായത്. അമേരിക്കയിൽ ആകെ മരിച്ചവരുടെ എണ്ണം 3,700 ആയിട്ടുമുണ്ട്. ചൈനയിൽ ഒൗദ്യോഗികമായി റിപ്പോർട്ട് ചെയ്തത് 3282 പേരുടെ മരണനിരക്കാണ്.
ഇറ്റലിക്കും സ്പെയിനും പിന്നിൽ മൂന്നാമതാണ് ഇപ്പോൾ മരണ സംഖ്യയുടെ കാര്യത്തിൽ അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 837, സ്പെയിനിൽ 748, ഫ്രാൻസിൽ 499, ബ്രിട്ടനിൽ 381 എന്നിങ്ങനെയാണ് മരണങ്ങളുടെ കണക്ക്.
അതേസമയം വളരെ വേദനാ ജനകമായ രണ്ടാഴ്ചയാണ് രാജ്യം നേരിടുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പ്രായമായവരും ആരോഗ്യം കുറഞ്ഞവരും വീട്ടിൽ തന്നെ തുടരാനും അസുഖ ബാധിതർ ആശുപത്രികളിൽ ചികിത്സ തേടാനും അദ്ധേഹം നിർദേശം നൽകുകയും ചെയ്തു. അമേരിക്കയിൽ ഏർപെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് അദ്ധേഹം ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കൊറോണ വൈറസ് രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി: ഐക്യരാഷ്ട്ര സഭ സെക്രട്ടറി
09:36 PM Apr 02, 2020 | Deepika.com