കുവൈത്ത് സിറ്റി: വിമാന സർവീസ് നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ വിദേശികൾക്ക് പൊതുമാപ്പ് ആനുകൂല്യം പ്രയോജനം ചെയ്യപ്പെടുമോയെന്ന ആശങ്ക ശക്തമാകുന്നു. ആഗോള തലത്തിൽ കോവിഡ് ഭീഷണിയുടെ പാശ്ചാത്തലത്തിൽ മിക്ക രാജ്യങ്ങളും ലോക്ഡൗണ്, കർഫ്യൂ തുടങ്ങിയ കർശനമായ പ്രതിരോധ നടപടികളുമായി മുന്നോട്ട് പോവുകയാണ്. അതോടൊപ്പം വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര, വ്യോമ അതിർത്തികളും അടച്ചിട്ടിരിക്കുകയാണ്. വിമാന സർവീസ് പുനഃരാരംഭിച്ചില്ലെങ്കിൽ അനധികൃത താമസക്കാർക്ക് തിരിച്ചുപോകാൻ ബന്ധപ്പെട്ട രാജ്യങ്ങൾ മുൻകൈ എടുക്കേണ്ടിവരും. ഓരോ രാജ്യവും പ്രത്യേക വിമാനം ചാർട്ടർ ചെയ്ത് അതാത് രാജ്യക്കാരെ കൊണ്ടുപോവുകയെന്നതാണ് പോംവഴി ആയിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് രാജ്യത്ത് കുടിയേറ്റ നിയമ ലംഘകർക്ക് ഏപ്രിൽ ഒന്നു മുതൽ 30 വരെ പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന ഉത്തരവ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സലേഹ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം നിയമപരമായ തടസങ്ങളില്ലാത്തവർക്ക് പിഴ കൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിനും അതോടൊപ്പം പുതിയ വിസയിൽ രാജ്യത്തേക്ക് തിരിച്ചു വരുന്നതിനും തടസമില്ല.
താമസരേഖ കാലാവധി കഴിഞ്ഞവരും സ്പോണ്സറിൽനിന്നും ഒളിച്ചോടിയവരുമായ ഒന്നര ലക്ഷത്തിലേറെ അനധികൃത കുടിയേറ്റക്കാർ രാജ്യത്തു തുടരുന്നതായിട്ടാണ് കരുതപ്പെടുന്നത്. അനധികൃത താമസക്കാർ രാജ്യത്ത് തുടരുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്നും, ഇവരെ പിടികൂടി നാടു കടത്തുന്നതിനുള്ള ശ്രമത്തിലാണ് ആഭ്യന്തര വകുപ്പ്. രാജ്യത്ത് ഏറ്റവും ഒടുവിൽ പൊതുമാപ്പ് അനുവദിച്ചത് 2018 ജനുവരിയിലാണ്. 90 ദിവസം സമയം അനുവദിച്ചിട്ടും രാജ്യത്തുണ്ടായിരുന്ന 1,54,000 അനധികൃത കുടിയേറ്റക്കാരിൽ 57, 000 പേർ മാത്രമായിരുന്നു പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. അതിനിടെ നിശ്ചിത സമയത്തിനുള്ളിൽ പൊതുമാപ്പ് ഇളവ് പ്രയോജനപ്പെടുത്താത്ത താമസനിയമലംഘകർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് മുന്നറിയിപ്പ് നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ
വിമാന സർവീസുകൾ നിർത്തിയത് പൊതുമാപ്പ് ആനുകൂല്യത്തെ ബാധിക്കുമെന്ന് ആശങ്ക
09:19 PM Mar 27, 2020 | Deepika.com