മൂന്നു സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ

11:18 PM Feb 24, 2020 | Deepika.com
ഹെമറ്റ്, കലിഫോർണിയ: വാടക തർക്കത്തെ തുടർന്നു മൂന്നു സ്ത്രീകളെ കഴുത്തു ഞെരിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്തിയ യുവതിയെയും കാമുകനേയും ലാസ്‍വേഗാസിൽ അറസ്റ്റ് ചെയ്തതായി ഹെമറ്റ് പോലീസ് അറിയിച്ചു.

വെൻഡി ലോപസ് അറെയ്സ് (46) ഇവരുടെ മകൾ ജനിസിസ് ലോപസ് അറെയ്സ് (21) വെൻഡി ലോപസിന്‍റെ മകന്‍റെ കാമുകി ട്രിനിറ്റി ക്ലൈഡ് (18) എന്നിവർ കൊല്ലപ്പെട്ട കേസിൽ ജോർഡൻ ഗുസ്മൻ (20) ഇവരുടെ കാമുകൻ ആന്‍റണി മക്കൗളസ് (18) എന്നിവരാണ് അറസ്റ്റിലായത്.


ബുധനാഴ്ചയായിരുന്നു സംഭവം. കൊല്ലപ്പെട്ടവർ താമസിച്ചിരുന്ന വീട്ടിലെ ഒരു മുറി ജോർഡൻ ഗുസ്മാൻ വാടകയ്ക്കെടുത്തിരുന്നു. ഇവർ തമ്മിൽ ഉണ്ടായ വാടക തർക്കത്തിൽ ആന്‍റണി ഇടപെടുകയും തുടർന്നു മൂവരെയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.സംഭവത്തിനുശേഷം വെൻഡിലോ ലോപസിന്‍റെ ഭർത്താവ് വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകത്തെക്കുറിച്ച് അറിഞ്ഞത്. ഇതേ സമയം പ്രതികൾ കൊല്ലപ്പെട്ട ക്ലൈഡിന്‍റെ കാർ മോഷ്ടിച്ച് രക്ഷപ്പെട്ടു. പിന്നീട് ഇവർ താമസിച്ചിരുന്ന സ്ഥലത്തു നിന്നു 400 മൈൽ അകലെയുള്ള ലാസ്‌വേഗാസിൽ വച്ചാണ് ഇരുവരും പിടിയിലായത്. ഇവർക്കെതിരെ റിവർസൈഡ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫിസ് കേസെടുത്ത് ക്ലാർക്ക് കൗണ്ടി ഡിറ്റൻഷൻ സെന്‍ററിലടച്ചു. 2 മില്യൺ ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ