സെമിനാറിൽ മുഖ്യാഥിതിയായി സംസാരിച്ച പ്രഫ. വി.കെ രാമചന്ദ്രൻ ബജറ്റിനെക്കുറിച്ചും കേരള സർക്കാർ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ഭരണഘടന ഉണ്ടാക്കപ്പെട്ട കാലം തൊട്ട് ഭൂരിപക്ഷം രാഷ്ട്രനിർമാണച്ചുമതലകളും സംസ്ഥാനങ്ങൾക്കാണ്. എന്നാൽ അതിനാവശ്യമായ സാന്പത്തിക സ്രോതസുകൾ മുഴുവൻ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണെന്നുള്ളത് തുടക്കം തൊട്ടു തന്നെ സാന്പത്തിക അസമത്വത്തിന് കാരണമായിട്ടുണ്ട്. ജിഎസ്ടി പോലുള്ള സാന്പത്തിക പരിഷ്കാരങ്ങൾ മൂലം ഈ അവസ്ഥ കൂടുതൽ വഷളാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
സംസ്ഥാന സർക്കാരിന്റെ വരുമാനമാർഗങ്ങൾ ചുരുങ്ങുന്നത് മൂലം കടുത്ത സാന്പത്തിക സമ്മർദ്ദത്തിനിടയിലും മികച്ച മുന്നേറ്റമാണ് സാന്പത്തിക വളർച്ചയിലും മറ്റു വികസനപ്രവർത്തനങ്ങളിലും കേരളം നേടിയിട്ടുള്ളത് എന്നതു നമുക്ക് അഭിമാനത്തോടെ കാണാം. വരൾച്ച, ഓഖി, തുടർ പ്രളയങ്ങൾ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്കൊപ്പം, സംസ്ഥാനസർക്കാറുകൾക്ക് പ്രഹരമായ ജിഎസ്ടിയും, പരാജയപ്പെട്ട നോട്ടു നിരോധനവും ഇക്കാലത്ത് നേരിടേണ്ടി വന്നിട്ടും സംസ്ഥാനം നേടിയിട്ടുള്ള വളർച്ചാനിരക്കും ആളോഹരി വരുമാനവും സ്തുത്യർഹമാണ്.
കടുത്ത സാന്പത്തികസമ്മർദ്ദത്തിലും മികച്ച പ്രകടനം നടത്തുന്ന കേരള സർക്കാരിന് പ്രവാസികളായ നിങ്ങളുടെ സഹായ സഹകരണങ്ങൾ ആവശ്യമാണ്. അതിനു വേണ്ട നിക്ഷേപങ്ങൾ മാത്രമല്ല പുതിയ ആശയങ്ങളും നിർദ്ദേശങ്ങളും കേരള പ്ലാനിംഗ് ബോർഡ് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ