ഷാർജ (യുഎഇ) : പൗരത്വം ജന്മവകാശമാണെന്നും ലോകത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നടപ്പാക്കുന്ന അപകടകരമായ സാഹചര്യമാണ് ഇന്ത്യയിൽ ഉള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഎഇയിലെ ഷാർജയിൽ ഇൻകാസ് കേന്ദ്ര കമ്മിറ്റി, ’ഒരു ഇന്ത്യ ഒരു ജനത’ എന്ന പേരിൽ സംഘടിപ്പിച്ച പൊതുപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നടപ്പാക്കുന്നതിനെ, കോണ്ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി എതിർക്കും. കോണ്ഗ്രസ് പാർട്ടി ഉള്ളിടതോളം കാലം, ഒരാൾക്കും പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരില്ലെന്നും ചെന്നിത്തല തുറന്നടിച്ചു. അഡോൾഫ് ഹിറ്റ്ലറും അദേഹത്തിന്റെ മന്ത്രിയായിരുന്നു ഗീബൽസും പോലെ, പൗരത്വത്തിന്റെ പേരിൽ, ഇന്ത്യയിൽ ബിജെപിയും ആർഎസ് എസും, ആയിരം കള്ളങ്ങൾ ആവർത്തിച്ചു നടപ്പാക്കുകയാണ്. ഇതിനെ ശക്തമായി ചെറുത്ത് തോൽപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇൻകാസ് യുഎഇ പ്രസിഡന്റ് മഹാദേവൻ വാഴശേരി അധ്യക്ഷത വഹിച്ചു. മംഗലാപുരം നോർത്ത് മുൻ എംഎൽഎ മൊയ്തീൻ ബാവ, ദുബായ് കഐംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഷാർജ ഇൻകാസ് പ്രസിഡന്റ് അഡ്വ. വൈ എ റഹിം, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് ഇ.പി. ജോണ്സണ്, ട്രഷറർ കെ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അസോസിയേഷന്റെ പുതിയ ഭാരവഹികളെ പ്രതിപക്ഷ നേതാവ് ഷാൾ അണിയിച്ച് അഭിനന്ദിച്ചു. വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ സംബന്ധിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ഇന്ത്യയിൽ മതത്തിന്റെ പേരിൽ പൗരത്വമെന്നത് അപകടകരമായ സാഹചര്യമെന്ന് രമേശ് ചെന്നിത്തല
11:00 PM Feb 19, 2020 | Deepika.com