പ്രൊഫഷണൽ രംഗത്തും സാങ്കേതിക രംഗത്തും പ്രവർത്തിക്കുന്നവർ പ്രധാനമായും നാലു കാര്യങ്ങൾ സ്വായത്തമാക്കുകയോ പിന്തുടരുകയോ ചെയ്യണമെന്ന്, ’’പ്രവാസി വിഭവശേഷിയും സാന്പത്തീക വളർച്ചയും’’ എന്ന വിഷയത്തെ അടിസ്ഥാനം ആക്കിയുള്ള സെമിനാറിൽ പ്രൊഫ. രാമചന്ദ്രൻ പറഞ്ഞു. പ്രൊഫഷണൽ രംഗത്തുള്ളവർ അവരവരുടേതായ മേഖലകളിൽ പ്രാവീണ്യം നേടുക, യുക്തീവിചാരം/വിവേചനബുദ്ധി, ശാസ്ത്ര വിഷയങ്ങളോട് യുക്തിസഹമായ സമീപനം സ്വീകരിക്കുക, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തോടുള്ള ഐക്യദാർഢ്യം എന്നീ നാല് പ്രധാനപ്പെട്ട കാര്യങ്ങൾ ഓരോ പ്രൊഫഷണലുകളിലും അന്തർലീനമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികളായ പ്രൊഫഷനലുകളുടെ മൂലധന നിക്ഷേപം മാത്രമല്ല, അവരുടെ അന്തർദേശീയ രംഗത്തുനിന്നും ലഭിച്ചിട്ടുള്ള സാങ്കേതിക വൈഭവവും പ്രവർത്തി പരിചയവും സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കുവാൻ വേണ്ട നിർദ്ദേശവും സഹായവും നൽകാൻ സംസ്ഥാന പ്ലാനിംഗ് ബോർഡ് സാദാ സന്നദ്ധം ആണെന്നും അത്തരം പ്രൊഫഷണലുകൾ ബോർഡിനെയും സംസ്ഥാന സർക്കാരിന്റെ മറ്റു വകുപ്പുകളേയും സമീപിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരം സംരംഭങ്ങൾക്കും സാങ്കേതിക ജ്ഞാനത്തിന്റെ പങ്കുവപ്പിനും അനുഗുണമായ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതും, അതിന്റെ ഭാഗമായി സ്റ്റാർട്ട് അപ്പ് പോലുള്ള സംരംഭങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നതും.
പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം തികച്ചും വളരെ നൂതനമായ ആശയങ്ങൾ സമീകരിക്കുന്നതും അതോടൊപ്പം തന്നെ ജീവിതത്തിന്റെ നാനാതുറകളിലുള്ള പ്രൊഫഷനലുകളെ ഒന്നിച്ചു കോർത്തിണക്കുന്ന ഒരു സംഘടന ആയതിൽ പ്രഫ. രാമചന്ദ്രൻ പിപിഎഫിനെ അഭിനന്ദിച്ചു.
പി പി എഫ് പ്രസിഡന്റ് രാജഗോപാലൻ അധ്യക്ഷനായ യോഗത്തിനു ജനറൽ സെക്രട്ടറി ശങ്കർ റാം സ്വാഗതം പറഞ്ഞു. മുഖ്യ അതിഥിയായി പങ്കെടുത്ത പ്രഫ. വി.കെ. രാമചന്ദ്രനെ പിപിഎഫ് മുൻ ജനറൽ സെക്രട്ടറി അനിൽ കുമാർ സദസിനു പരിചയപ്പെടുത്തി. പിപിഎഫിന്റെ ഉപഹാരം സംഘടനാ ഭാരവാഹികൾ പ്രൊഫ. വി കെ രാമചന്ദ്രന് കൈമാറി.
യോഗത്തിൽ പങ്കെടുത്തു സംസാരിച്ച കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ എൻ. അജിത് കുമാർ, കേരള സർക്കാരും നോർക്കയും പ്രവാസികൾക്ക് വേണ്ടി നടത്തുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. നടപ്പു വർഷത്തിലെ ബഡ്ജറ്റിൽ പ്രവാസികൾക്ക് മാത്രമായി 27 കോടി രൂപ അധികമായി വകയിരുത്തിയത് സർക്കാരിന് പ്രവാസികളിലുള്ള പ്രതിബദ്ധത വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കുവൈറ്റിലെ പ്രമുഖ വ്യവസായിയും, മാർക്ക് ഗ്രൂപ്പ് കന്പനി ചെയർമാനൂം മാനേജിംഗ് ഡയറക്റ്ററുമായ സുരേഷ് സി. പിള്ളയെ, അദ്ദേഹം പ്രവാസി സമൂഹത്തിനു നൽകിയ സംഭാവനകളെ അംഗീകരിച്ചു പ്രസ്തുത യോഗത്തിൽ ആദരിക്കുകയുണ്ടായി. പിപിഎഫ് മുൻ പ്രസിഡന്റ് സന്തോഷ് കുമാർ സ്രുരേഷ് പിള്ളയെ സദസിനു പരിചയപ്പെടുത്തുകയും പിപിഎഫിന്റെ സ്നേഹോപഹാരം വേദിയിൽ വച്ചു മുഖ്യ അഥിതി പ്രഫ. വി കെ രാമചന്ദ്രൻ സുരേഷ് സി. പിള്ളക്ക് കൈമാറി. തുടർന്നു സമ്മേളനത്തെ അഭിസംബോധന ചെയ്ത സുരേഷ് പിള്ള, പിപിഎഫ് പോലുള്ള സംഘടനകൾ പ്രവാസി സമൂഹത്തിനു നൽകുന്ന സഹായങ്ങളെ അഭിനന്ദിച്ചു.
ലോക കേരള സഭ അംഗവും വനിതാ വേദി ജനറൽ സെക്രട്ടറിയുമായ ഷെറിൻ ഷാജു, കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറം ജനറൽ കണ്‍വീനർ അബ്ദുൽ സഗീർ, കല പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ എന്നിവർ സമ്മേളനത്തിന് ആശംസ നേർന്നു. തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ പ്രൊഫ. വി.കെ രാമചന്ദ്രൻ സദസിൽ നിന്നുമുയർന്ന ചോദ്യങ്ങൾക്കു മറുപടി നൽകി. പി.പിഎഫ്. വൈസ് പ്രസിഡന്റ് അഡ്വ. തോമസ് സ്റ്റീഫൻ നന്ദി രേഖപ്പെടുത്തിയ യോഗത്തിൽ ഷാജി മഠത്തിൽ അവതാരകനായി പ്രവർത്തിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍