മനാമ: പ്രമുഖ വാഗ്മിയും ബഹുഭാഷാ പണ്ഢിതനുമായ അഡ്വ. ഓണന്പള്ളി മുഹമ്മദ് ഫൈസി ജനുവരി 20 വ്യാഴാഴ്ച 20ന് വ്യാഴാഴ്ച ബഹറിനിലെത്തി.
ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കകത്തും പുറത്തും ഗൾഫ് രാഷ്ട്രങ്ങളിലുമായി എസ്കഐസ്എസ്എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി 8.30ന് എസ്കഐസ്എസ്എഫ് ബഹറിൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യജാലികയിൽ പങ്കെടുക്കാനാണ് അദ്ദേഹം പ്രധാനമായും ബഹറിനിലെത്തിയത്.
സമസ്ത നേരിട്ടു നടത്തുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ; അറബിക് കോളേജിൽ നിന്നും ’ഫൈസി’ ബിരുദം നേടിയ മുഹമ്മദ് ഫൈസി സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും, നിയമ പഠനത്തിൽ എൽഎൽബി ബിരുദദാരിയുമാണ്.
ദീർഘ കാലമായി എസ്കഐസ്എസ്എഫ് ഉൾപ്പെടെയുള്ള സമസ്തയുടെ വിവിധ പോഷക സംഘടനകളിൽ ഭാരവാഹിത്വമുള്ള ഫൈസി പൊതു വേദികളിൽ സർവ്വാദരണീയനായ പ്രഭാഷകൻ കൂടിയാണ്. ജാതി-മത ഭേദമന്യെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കാനായി നിരവധി ശ്രോതാക്കളാണ് തടിച്ചു കൂടുന്നത്..
സംസ്കൃത ഉദ്ദരണികൾ വിശദീകരിച്ചു അദ്ദേഹം നടത്തിയ ചില പ്രഭാഷണങ്ങൾ ഈയിടെ ദീപാ നിഷാന്ത്, രമ്യനായർ എം.പി എന്നിവരുൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയകളിൽ പങ്കുവച്ചിരുന്നത് ശ്രദ്ധേയമായിരുന്നു.
പുതിയ സാഹചര്യത്തിൽ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കോടതിവിധിയുൾപ്പെടെ വിശദീകരിച്ച് ഫൈസി നടത്തുന്ന പൊതു പ്രഭാഷണം ശ്രവിക്കാൻ ജാതി-മത ഭേദമന്യെ നിരവധി പ്രവാസികൾ ബഹറിൻ കേരളീയ സമാജത്തിലേക്കൊഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ ബഹറിൻ ഇൻറർ നാഷണൽ എയർപോർട്ടിലെത്തുന്ന മുഹമ്മദ് ഫൈസിക്ക് സമസ്ത - എസ്കഐസ്എസ്എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.തുടർന്ന് ’രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റഎ കരുതൽ’ എന്ന പ്രമേയത്തിൽ നടക്കുന്ന മനുഷ്യജാലികയിൽ അദ്ദേഹം മുഖ്യപ്രഭാഷണം നിർവഹിക്കും.
അഡ്വ. ഓണന്പള്ളി മുഹമ്മദ് ഫൈസിക്ക് പുറമെ ഹൈബി ഈഡൻ എം.പി, കെ പി എ മജീദ് സാഹിബ് എന്നിവരും ബഹറിനിലെ മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും മനുഷ്യജാലികയിൽ പങ്കെടുക്കുന്നുണ്ട്. പരിപാടി ശ്രവിക്കാനായി സ്ത്രീകൾക്ക് പ്രത്യേക സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്- +973 3953 3273, 3606 3412.
പ്രഭാഷണവും ’മനുഷ്യജാലിക’ യും വെള്ളിയാഴ്ച ബഹറിനിൽ; അഡ്വ. ഓണന്പിള്ളി മുഹമ്മദ് ഫൈസിക്ക് സ്വീകരണം
09:52 PM Jan 23, 2020 | Deepika.com