വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് ഡെമോക്രറ്റുകൾക്കു സെനറ്റിൽ ആദ്യ പരാജയം. ട്രംപിനെതിരെ കൂടുതൽ തെളിവുകൾ അവതരിപ്പിക്കാൻ അനുവദിക്കണമെന്ന പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 എതിരെ 53 വോട്ടുകൾക്കാണ് പ്രമേയം പരാജയപെട്ടത്. അതേസമയം തെളിവുകൾ മൂടിവേയ്ക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു.
പ്രമേയം തള്ളിയതോടെ ട്രംപിനെതിരായ കുറ്റവിചാരണയിൽ സെനറ്റിൽ പുതിയ തെളിവുകൾ ഒന്നും അവതരിപ്പിക്കാൻ കഴിയില്ല. പുതിയതായി സാക്ഷികളെ വിളിച്ചു വരുത്തി വിചാരണയുമായി മുന്നോട്ട് പോകുന്നതിനും ഡെമോക്രാറ്റുകൾക്ക് കഴിയില്ല. ട്രംപിനെ സംബന്ധിച്ചടുത്തോളം ഇത് വലിയ ആശ്വാസമാണ്.
ട്രംപിന്റെ ഡിഫെൻസ് സെക്രട്ടറി , ചീഫ് ഓഫ് സ്റ്റാഫ് എന്നിവരെ വിളിച്ച് വരുത്തി വിചാരണ ചെയ്യണമെന്ന ആവശ്യമാണ് ഡെമോക്രാറ്റുകൾ മുന്നോട്ടുവച്ചത്. അതുകൊണ്ട് തന്നെ സെനറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ട്രംപ് തെളിവുകൾ മൂടിവയ്ക്കുകയാണെന്ന് ഡെമോക്രാറ്റുകൾ കുറ്റപെടുത്തുന്നു.
സെനറ്റിൽ ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ഇംപീച്ച്മെൻറ് പ്രമേയം പാസാകുന്നതിന് സാധ്യതയില്ല. എന്നാൽ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന ട്രംപിനെതിരെ ഈ വിഷയം ആയുധമാക്കുന്നതിനാണ് ഡെമോക്രാറ്റുകളുടെ നീക്കം.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇംപീച്ച്മെൻറ് ട്രയൽ സെനറ്റിൽ ഡെമോക്രറ്റുകൾക്കു ആദ്യ പരാജയം
10:20 PM Jan 22, 2020 | Deepika.com