അഭയാർഥികൾക്ക് നേരെ മെക്സിക്കൻ സൈന്യത്തിന്‍റെ ആക്രമണം; നിരവധി കുട്ടികളെ കാണാതായി

10:17 PM Jan 22, 2020 | Deepika.com
വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള അഭയാർഥികളുടെ പ്രയാണം മെക്സിക്കൻ സർക്കാർ നിരസിച്ചതിനെത്തുടർന്ന് മെക്സിക്കോ-ഗ്വാട്ടിമാല അതിർത്തിയിലൂടെ കടക്കാൻ ശ്രമിച്ച നൂറുകണക്കിന് മധ്യ അമേരിക്കൻ അഭയാർഥികൾക്ക് നേരെ മെക്സിക്കൻ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു.

അഭയാർഥികൾ ഒരു നദിക്ക് കുറുകെ മെക്സിക്കോയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൈന്യത്തിന്‍റെ ആക്രമണമുണ്ടായത്. ചിതറിയോടിയ അമ്മമാരുടെ കൈകളിൽ നിന്നാണ് കുട്ടികൾ വേർപെട്ടു പോയത്.

മെക്സിക്കൻ പോലീസ് തടങ്കലിൽ വയ്ക്കാതിരിക്കാൻ അഭയാർഥികൾ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്നതിനിടയിൽ നിരവധി കുട്ടികളെ കാണാതായതായി ദൃക്സാക്ഷികൾ പറഞ്ഞു.

മെക്സിക്കോയിലെ നാഷണൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (ഐഎൻഎം) കണക്കനുസരിച്ച്, കലാപവും പട്ടിണിയും മൂലം ഹോണ്ടുറാസിൽ നിന്ന് കഴിഞ്ഞയാഴ്ച പുറപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ കൂട്ടത്തിന്‍റെ ഭാഗമാണ് ഇപ്പോൾ വന്ന ഹോണ്ടുറാൻ അഭയാർഥികൾ.

കുടിയേറ്റ കേന്ദ്രങ്ങളിൽ 1,300 ഹോണ്ടുറാനുകളുണ്ടെന്നും ഇവരെ ചൊവ്വാഴ്ച നാട്ടിലേക്ക് നാടുകടത്താൻ തുടങ്ങുമെന്നും മെക്സിക്കോയിലെ ഹോണ്ടുറാൻ അംബാസഡർ പറഞ്ഞു.

അഭയാർഥികളുടെ ഒഴുക്ക് തടയുന്നതിൽ പരാജയപ്പെട്ടാൽ മെക്സിക്കോയ്ക്കെതിരെയും മധ്യ അമേരിക്കൻ രാജ്യങ്ങൾക്കെതിരെയും സാന്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ