ന്യൂയോർക്ക്: ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അമേരിക്കയിലെ മൂന്നു പ്രധാന വിമാനത്താവളങ്ങളിൽ അപകടസാധ്യതയുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നു.
ഇരുന്നൂറിലധികം കൊറോണ വൈറസ് കേസുകളും കുറഞ്ഞത് മൂന്നു മരണങ്ങളുമുണ്ടായതായി ചൈനീസ് അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയുടെ അതിർത്തിക്ക് പുറത്ത് രോഗം പടർന്നതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച അടിയന്തര യോഗം ചേർന്ന് ഇത് അന്താരാഷ്ട്ര അടിയന്തരാവസ്ഥയാണോ എന്ന് നിർണയിക്കും.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഈ പ്രത്യേക വൈറസ് മനുഷ്യരിൽ മുന്പ് തിരിച്ചറിഞ്ഞിട്ടില്ല. ഇത് ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കും വ്യാപിച്ചു കഴിഞ്ഞു. രോഗികളെ കണ്ടെത്തുന്നതിനായി അമേരിക്കയിലെ മൂന്നു വിമാനത്താവളങ്ങളിൽ ചില യാത്രക്കാരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സെൻറർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു.
വൈറസ് ഉത്ഭവിച്ച ചൈനയിലെ വുഹാനിൽ നിന്ന് നേരിട്ടോ അനുബന്ധമായ വിമാനങ്ങളിൽ അമേരിക്കയിലേക്ക് വരുന്ന യാത്രക്കാർക്ക് സ്ക്രീനിംഗ് പരിമിതപ്പെടുത്തുമെന്ന് സിഡിസി അറിയിച്ചു. സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളം, ന്യൂയോർക്കിലെ ജോണ് എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം, ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ മാത്രമാണ് ഉദ്യോഗസ്ഥർ യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ താപനില എടുക്കുകയും രോഗലക്ഷണ ചോദ്യാവലി പൂരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ വൈറസിന്റെ ലക്ഷണങ്ങളാണ്. വിമാനത്താവളത്തിൽ ഈ ലക്ഷണങ്ങൾ അനുഭവിക്കുന്നതായി കണ്ടെത്തുന്ന യാത്രക്കാർക്ക് അധിക ആരോഗ്യ വിലയിരുത്തലിന് വിധേയമാകാം.
ജലദോഷം മുതൽ കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരെയുള്ള വൈറസുകളുടെ കുടുംബത്തിന്റെ ഭാഗമാണ് കൊറോണ വൈറസുകൾ എന്ന് സിഡിസി അഭിപ്രായപ്പെടുന്നു. വൈറസിന്റെ ഈ പ്രത്യേക ലക്ഷണം ഒരുതരം ന്യുമോണിയയ്ക്ക് കാരണമാകുന്നു. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യ സന്പർക്കത്തിലൂടെയും വ്യാപിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
കൂടുതൽ മാരകമായ കേസുകളിൽ, കൊറോണ വൈറസുകൾ ന്യുമോണിയ, വൃക്ക തകരാറ്, മരണം എന്നിവയ്ക്ക് കാരണമാകും. നിലവിലെ കൊറോണ വൈറസിന് ഇരയായ മൂന്നു പേർക്കും നേരത്തെ രോഗങ്ങളുണ്ടായിരുന്നുവെന്ന് സിഡിസി പറയുന്നു.
ജനിതക കോഡിന്റെ വിശകലനത്തിൽ വൈറസ് കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോമുമായി സാമ്യമുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 2003 ഫെബ്രുവരിയിലാണ് ഏഷ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കൊറോണ വൈറസുകൾക്ക് പ്രത്യേക ചികിത്സയില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ഡോ. മരിയ വാൻ കെർകോവ് അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, ഓരോ വൈറസിന്റെയും പ്രത്യേക ലക്ഷണങ്ങൾക്ക് ചികിത്സിക്കാവുന്നതാണ്.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, തുമ്മുന്പോൾ കൈമുട്ടുകൊണ്ട് തടയുക തുടങ്ങിയ അടിസ്ഥാന ശ്വസന ശുചിത്വം പാലിക്കുന്നതിലൂടെ ആളുകൾക്ക് അണുബാധയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ സഹായകമാകും. എല്ലാ മാംസവും കഴിക്കുന്നതിനുമുന്പ് ശരിയായി പാകം ചെയ്യുന്നുണ്ടെന്നും, ജീവിച്ചിരിക്കുന്ന മൃഗങ്ങളുമായുള്ള അനാവശ്യ സന്പർക്കം ഒഴിവാക്കണമെന്നും കെർകോവ് അഭിപ്രായപ്പെടുന്നു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
കൊറോണ വൈറസ്: അമേരിക്കയിലെ മൂന്നു വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി
10:46 PM Jan 21, 2020 | Deepika.com