ന്യൂയോർക്ക്: ഓഹരി വിപണിയിൽ കൃത്രിമം കാണിച്ചതിനും അതേക്കുറിച്ച് അന്വേഷണം നടത്തുന്ന ഫെഡറൽ ഏജൻറുമാർക്ക് തെറ്റായ വിവരങ്ങൾ നൽകിയതിനും മുൻ റിപ്പബ്ലിക്കൻ കോണ്‍ഗ്രസ്മാൻ ക്രിസ് കോളിൻസിന് യുഎസ് ജില്ലാ ജഡ്ജി വെർനോണ്‍ എസ് ബ്രോഡറിക്ക് 26 മാസം തടവും 200,000 ഡോളർ പിഴയും ഒരു വർഷത്തെ മേൽനോട്ട മോചനവും വിധിച്ചു. വെള്ളിയാഴ്ച മൻഹാട്ടൻ ഫെഡറൽ കോടതിയിലായിരുന്നു വിധി പ്രഖ്യാപിച്ചത്
2018 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ കോളിൻസ്, കഴിഞ്ഞ വർഷം ഓഹരി വിപണിയിൽ കൃത്രിമം കാണിച്ചു എന്ന് സമ്മതിച്ചു. ന്യൂയോർക്ക് 27-ാം ഡിസ്ട്രിക്റ്റ് മുൻ കോണ്‍ഗ്രസ്മാൻ 2019 ഒക്ടോബർ 1 ന് കുറ്റം സമ്മതിച്ചിരുന്നു.
ഓഹരി നിക്ഷേപം സ്വീകരിച്ചിരുന്ന ഒരു കന്പനിയെക്കുറിച്ചുള്ള തീർച്ചപ്പെടുത്തിയിട്ടില്ലാത്ത വാർത്ത കോളിൻസ് മകനോട് പറഞ്ഞതിന്റെ ഫലമായി മകനും മറ്റു ഏഴ് പേരും വാർത്തകൾ പരസ്യപ്പെടുത്തുന്നതിന് മുന്‍പായി ഓഹരികൾ വിറ്റു. ഓഹരി മൂല്യം കുറയുന്നതിനു മുൻപ് തങ്ങളുടെ ഓഹരികൾ വിറ്റതിലൂടെ 700,000 ഡോളർ നഷ്ടം ഒഴിവാക്കി എന്നാണ് കേസ്.
ന്ധന്യൂയോർക്ക് മുൻ കോണ്‍ഗ്രസ്മാനും ’ഇന്നെയ്റ്റ് ഇമ്മ്യൂണോതെറാപ്യൂട്ടിക്സ് ലിമിറ്റഡിലെ’ ബോർഡ് അംഗവുമായ ക്രിസ്റ്റഫർ കോളിൻസിന് ഈ കന്പനിയുടെ ഓഹരി മൂല്യത്തെക്കുറിച്ച് രഹസ്യ വിവരങ്ങൾ കിട്ടിയിരുന്നു. ഇന്നെയ്റ്റ് വികസിപ്പിച്ചെടുത്ത മരുന്നുകളിലൊന്ന് ക്ലിനിക്കൽ പരീക്ഷണത്തിൽ പരാജയപ്പെട്ടു എന്നായിരുന്നു ആ വിവരം. കോളിൻസ് തന്റെ മകൻ കാമറൂണിനെ ഈ വിവരം ഫോണിലൂടെ അറിയിച്ചു. അങ്ങനെ പരസ്യ പ്രഖ്യാപനത്തിന് മുന്‍പായി ഓഹരികൾ വിൽക്കാനും അതുവഴി നഷ്ടം ഒഴിവാക്കാനും അദ്ദേഹത്തിന് സാധിച്ചു.
ന്ധകോളിൻസിന്റെ അത്യാഗ്രഹവും നിയമത്തോടുള്ള അവഗണനയും എഫ്ബിഐയോട് കള്ളം പറഞ്ഞതും കുറ്റകരം തന്നെ. കോണ്‍ഗ്രസിൽ നിന്ന് രാജിവച്ച കോളിൻസ് രണ്ടു വർഷം ജയിലിൽ കഴിയേണ്ടി വരും. കൂടാതെ രണ്ടു ലക്ഷം ഡോളർ പിഴയും നൽകണം. നിയമ നിർമ്മാണം മാത്രമല്ല, അതിൽ ഭാഗഭാക്കാകുന്ന നിയമനിർമ്മാതാക്കൾക്ക് ആ നിയമം ബാധകമാണെന്നും അത് അനുസരിക്കേണ്ട ബാധ്യതയുമുണ്ടെന്നും മനസിലാക്കണം. എത്ര ശക്തനാണെങ്കിലും ആരും നിയമത്തിന് അതീതരല്ല.ന്ധ - ന്യൂയോർക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റ് യുണെറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി ജെഫ്രി ബെർമൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
കോളിൻസിന്റെ മകൻ കാമറൂണ്‍ കോളിൻസും അദ്ദേഹത്തിൻറെ പ്രതിശ്രുത വധുവിന്റെ പിതാവും മറ്റൊരു നിക്ഷേപകനുമായ സ്റ്റീഫൻ സാർസ്കിയും ഈ പദ്ധതിയിൽ തങ്ങളുടെ പങ്കിനെക്കുറിച്ച് കുറ്റം സമ്മതിച്ചിരുന്നു. ഇരുവർക്കും അടുത്തയാഴ്ച ശിക്ഷ വിധിക്കും.
കോളിൻസ് ഏഴ് വർഷം കോണ്‍ഗ്രസിൽ സേവനമനുഷ്ഠിച്ചു. ആദ്യം 2012 ൽ തിരഞ്ഞെടുക്കപ്പെട്ടു, തുടർന്ന് ഫെഡറൽ കേസിൽ കുറ്റാരോപിതനായതിനുശേഷവും 2018 ൽ ഉൾപ്പെടെ മൂന്ന് തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹം നിരപരാധിത്വം കാത്തുസൂക്ഷിക്കുകയും ആരോപണങ്ങൾക്കെതിരെ പോരാടുമെന്ന് പറയുകയും ചെയ്തിരുന്നു.
എന്നാൽ, കഴിഞ്ഞ വർഷം അദ്ദേഹം തന്റെ പ്രസ്താവന മാറ്റി. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു സമ്മതിക്കുകയും സ്ഥാനമൊഴിയുകയും ചെയ്തു. കുറ്റം സമ്മതിച്ചതിനുശേഷം, കോളിൻസ് ബഫലോയിൽ നിന്ന് ഫ്ലോറിഡയിലേക്ക് താമസം മാറ്റി. അതുകൊണ്ടു തന്നെ ജയിൽ ശിക്ഷ എഫ്സിപി പെൻസകോളയിൽ അനുഭവിച്ചാൽ മതിയെന്ന് ജഡ്ജി വിധിയിൽ പരാമർശിച്ചു. ഫ്ലോറിഡയിലെ ഏറ്റവും കുറഞ്ഞ സുരക്ഷാ ജയിലാണ് എഫ്സിപി പെൻസകോള.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
ഓഹരി വിപണിയിൽ കൃത്രിമം; മുൻ കോണ്‍ഗ്രസ്മാൻ ക്രിസ് കോളിൻസിന് തടവും പിഴയും
10:24 PM Jan 20, 2020 | Deepika.com