വാഷിംഗ്ടണ്‍: ആപ്പിളും മറ്റു ടെക്നോളജി കമ്പനികളും യുഎസ് അന്വേഷണ സംഘവുമായി സഹകരിക്കണമെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ ബുധനാഴ്ച പറഞ്ഞു.
ക്രിമിനല്‍ അന്വേഷണത്തില്‍ ഫോണുകള്‍ അണ്‍ലോക്കു ചെയ്യാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ചൊവ്വാഴ്ച ആപ്പിളിനെതിരെ ആഞ്ഞടിച്ചു. വ്യാപാര വിഷയങ്ങളില്‍ ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ സഹായം കൊണ്ടാണ് നേട്ടമുണ്ടാക്കുന്നതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഫ്ലോറിഡയിലെ പെന്‍സകോളയിലെ യുഎസ് നേവല്‍ സ്റ്റേഷനില്‍ സൗദി വ്യോമസേനാ ഉദ്യോഗസ്ഥന്‍ മൂന്നു അമേരിക്കക്കാരെ വെടിവച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ട രണ്ട് ഐഫോണുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ സഹായിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ ഈ ആഴ്ച ആപ്പിളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആ ആവശ്യം ഡിജിറ്റല്‍ യുഗത്തിലെ സ്വകാര്യതാ പ്രശ്നങ്ങളില്‍ ചര്‍ച്ചാവിഷയമായി. ആപ്പിളും അവരുടെ എതിരാളികളും അതിനെ അംഗീകരിച്ചില്ലെന്നു മാത്രമല്ല എന്‍ക്രിപ്ഷനാണ് ഉപയോക്താക്കളെ സംരക്ഷിക്കുന്നുവെന്ന് വാദിച്ചു. അതേസമയം, നിയമപാലകരാകട്ടേ അത് കുറ്റവാളികള്‍ക്ക് അവരുടെ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കുവാൻ ഒരു ഉപാധിയായി കാണുമെന്നും വാദിച്ചു.
ആപ്പിളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആവശ്യങ്ങള്‍ അറിയില്ലെന്നും മ്യൂചിന്‍ പിന്നീട് വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിയമ നിര്‍വഹണ വിഷയങ്ങളില്‍ ആപ്പിള്‍ മുമ്പ് സഹകരിച്ചുവെന്നും ഇനിയും ആ സഹായം അവരില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മറ്റു ഡാറ്റാകള്‍ നല്‍കിക്കൊണ്ട് പെന്‍സകോള കേസിലെ അന്വേഷകരെ സഹായിച്ചിട്ടുണ്ടെന്നും എന്നാല്‍ ഉപയോക്താക്കളുടെ കൈയിലിരിക്കുന്ന ഐഫോണുകളില്‍ സംഭരിച്ചിരിക്കുന്ന എന്‍ക്രിപ്റ്റ് ചെയ്ത ഡാറ്റ ആക്സസ് ചെയ്യാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്യണമെങ്കില്‍ ഒരു 'ബാക്ക് ഡോര്‍' ഉണ്ടാക്കണമെന്നും ആപ്പിള്‍ പറഞ്ഞു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
ടെക് കമ്പനികള്‍ യുഎസ് അന്വേഷണ സംഘത്തോട് സഹകരിക്കണം: സ്റ്റീവന്‍ മ്യുചിന്‍
06:55 PM Jan 17, 2020 | Deepika.com