വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിന് ഹൗസ് ജുഡീഷറി കമ്മിറ്റി ഡിസംബർ 13നു കൈകൊണ്ട ചരിത്രപരമായ തീരുമാനം രാജ്യത്തെ സംബന്ധിച്ചു ദുഃഖകരമായ ഒന്നാണെന്നും എന്നാൽ രാഷ്ട്രീയമായി തനിക്ക് നേട്ടമാണെന്നും
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഡിസംബർ 12 നു ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച വോട്ടെടുപ്പ്, നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ജുഡീഷറി കമ്മിറ്റി ചെയർമാൻ ജെറി നാഡ്‌ലർ വെള്ളിയാഴ്ചയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
റിപ്പബ്ലിക്കൻ അംഗങ്ങൾ ട്രംപിന്‍റെ നിലപാടുകളെ ന്യായീകരിച്ചപ്പോൾ ഡമോക്രാറ്റിക് അംഗങ്ങൾ നിശിതമായി വിമർശിച്ചു. ഡിസംബർ 13 നു കമ്മിറ്റി ചേർന്ന ഉടനെ രണ്ടു പ്രമേയങ്ങളും വോട്ടിനിടുകയായിരുന്നു. തുടർന്നു നടന്ന വോട്ടെടുപ്പിൽ 23 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചും 17 പേർ എതിർത്തും വോട്ടു ചെയ്തു. ജുഡീഷറി കമ്മിറ്റി പച്ചകൊടി കാണിച്ചതോടെ അടുത്ത ഊഴം യുഎസ് ഹൗസിന്‍റേതാണ്. ഡമോക്രാറ്റിന് ഭൂരിപക്ഷമുള്ള സഭ ഇംപീച്ച്മെന്‍റിന് അംഗീകാരം നൽകിയേക്കും. എന്നാൽ യുഎസ് സെനറ്റിൽ പാസാകണമെങ്കിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്. അതുകൊണ്ടു തന്നെ പ്രമേയം സെനറ്റിൽ പരാജയപ്പെടും.
യുഎസ് ഹൗസ് അമേരിക്കയുടെ ചരിത്രത്തിൽ രണ്ടു പ്രസിഡന്‍റുമാരെയാണ് ഇംപീച്ച് ചെയ്തിട്ടുള്ളത്. ആൻഡ്രു ജോൺസൻ, ബിൽ ക്ലിന്‍റൺ. 1974ൽ റിച്ചാർഡ് നിക്സൻ വാട്ടർഗേറ്റ് വിവാദത്തിൽ ഇംപീച്ചുമെന്‍റ് നേരിടാതെ രാജിവയ്ക്കുകയായിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇംപീച്ച്മെന്‍റ് തീരുമാനം: രാഷ്ട്രീയമായി തനിക്ക് നേട്ടമെന്ന് ട്രംപ്
04:05 PM Dec 14, 2019 | Deepika.com