സൗദി സൈനിക വിദ്യാർഥികൾക്ക് ക്ലാസ് റൂം പരിശീലനം തുടരുമെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയതിനു ശേഷമേ പ്രവർത്തന പരിശീലനം നൽകുകയുള്ളൂ എന്ന് പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. സൗദി റോയൽ എയർഫോഴ്സിലെ ലെഫ്റ്റനൻറ് മുഹമ്മദ് അൽഷമ്രാനി എന്ന 21 കാരനാണ് വെള്ളിയാഴ്ച ഫ്ളോറിഡയിലെ പെൻസകോള നേവൽ എയർ സ്റ്റേഷനിലെ ക്ലാസ് മുറിയിൽ വെടിവയ്പ്പു നടത്തിയത്. വെടിവയ്പിൽ മൂന്നു അമേരിക്കൻ നാവികർ കൊല്ലപ്പെടുകയും മറ്റു എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിശീലനത്തിനായി എത്തുന്ന വിദേശ വിദ്യാർഥികളുടെ പശ്ചാത്തല പരിശോധനാ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി ഡേവിഡ് നോർക്വിസ്റ്റ് ഉത്തരവിട്ടു. പ്രവർത്തന പരിശീലനം താൽക്കാലികമായി നിർത്തിവയ്ക്കുന്നത് നിലവിൽ അമേരിക്കയിൽ പരിശീലനം നേടുന്ന സൗദി മിലിട്ടറിയിലെ എല്ലാ അംഗങ്ങൾക്കും ബാധകമാണ്. പൈലറ്റുമാർക്കും ഇത് ബാധകമാണെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സൗദി സർക്കാറിന്റെ സഹകരണത്തോടെയാണ് സുരക്ഷാ പഠനം നടക്കുന്നതെന്ന് പെൻറഗണ്‍ അധികൃതർ പറഞ്ഞു. നയ അവലോകനം എല്ലാ അന്താരാഷ്ട്ര സൈനിക വിദ്യാർഥികൾക്കും ബാധകമാണെങ്കിലും പ്രവർത്തന പരിശീലനം താൽക്കാലികമായി നിർത്തിവയ്ക്കുന്നത് സൗദി വിദ്യാർഥികൾക്ക് മാത്രമേ ബാധകമാകൂ.
നിലവിൽ യുഎസിൽ സൈനിക പരിശീലനം നടത്തുന്ന സൗദികളുടെ എണ്ണത്തിൽ പെൻറഗണ്‍ അധികൃതർ ഒരു കണക്കും നൽകിയിട്ടില്ല, എന്നാൽ അന്താരാഷ്ട്ര സൈനിക വിദ്യാർഥികളുടെ എണ്ണം 5,000 മുതൽ 5,100 വരെയാണ്. നിയമാനുസൃതമായി വാങ്ങിയ ഗ്ലോക്ക് 9 എംഎം ഹാൻഡ് ഗണ്‍ ഉപയോഗിച്ച് ആയുധധാരിയായ അൽഷമ്രാനി ഷൂട്ടിംഗിന് മുന്‍പ് ട്വിറ്ററിൽ വിവരങ്ങൾ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.
ഫെഡറൽ നിയമ പ്രകാരം സാധാരണയായി തോക്കുകൾ വാങ്ങാൻ കഴിയാത്ത വിദേശ പൗര·ാർക്ക് പക്ഷെ നായാട്ടിനായുള്ള ലൈസൻസ് അനുവദിക്കുന്നുണ്ട്. എന്നാൽ സൗദി പൗരനായ അൽഷമ്രാനിക്ക് എങ്ങനെ തോക്ക് ലഭിച്ചുവെന്ന് എഫ്ബിഐ അന്വേഷണം തുടരുകയാണെന്നും, തന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഭീകരാക്രമണമാണെന്ന് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രയൻ പറഞ്ഞു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ