റിയാദ്: കഴിഞ്ഞ ദിവസം ലോകസഭയിൽ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ഇന്ത്യയിൽ നിലനിൽക്കുന്ന മതതുല്യതയുടെ മരണമണിയാണെന്ന് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നിയമ ഭേദഗതി. ജാതി, മത, ലിംഗ, വർഗ വ്യത്യാസങ്ങൾക്ക് അതീതമായ ഒരു ഇന്ത്യയാണ് നമ്മുടെ ഭരണഘടനാ ശിൽപികൾ സ്വപ്നം കണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ഭരണഘടന എഴുതപ്പെട്ടതും. മതനിരപേക്ഷതയാണ് ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ഐക്യത്തിന്റെ അടിത്തറ. മതത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട നമ്മുടെ അയൽരാജ്യങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഇന്ത്യയെ ബാധിക്കാത്തത് അതിന്റെ അടിസ്ഥാനശിലയായ മതനിരപേക്ഷത കൊണ്ടാണ്. അത്തരം അടിസ്ഥാന പ്രമാണം തന്നെ ഇല്ലാതാക്കുന്ന നിയമഭേദഗതിയിലൂടെ ഇന്ത്യയുടെ ഐക്യം തന്നെ അപകടപ്പെടുത്തുന്ന നീക്കമാണ് മോദി സർക്കാർ നടത്തുന്നത്.
അയൽ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ മുസ്ലീങ്ങൾ ഒഴിച്ചുള്ളവർക്ക് പൗരത്വം നൽകുന്ന ഭേദഗതിയിലൂടെ 20 കോടിയോളം വരുന്ന രാജ്യത്തെ മുസ്ലീം സമൂഹത്തിൽ ബിൽ കടുത്ത ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിരിക്കുകയാണ്. മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും, ബില്ലിൽ നിന്ന് മതപരാമർശം നീക്കുക, മൂന്ന് അയൽ രാജ്യങ്ങൾ എന്നത് മാറ്റി മുഴുവൻ അയൽരാജ്യങ്ങളിൽ നിന്നും എന്നാക്കുക എന്നീ ഇടതുപക്ഷ നിലപാടുകൾക്കൊപ്പമാണ് കേളിയെന്നും, കേളിയുടെ പ്രസ്താവനയിൽ പറയുന്നു.
പൗരത്വ ബിൽ മതേതര ഇന്ത്യയുടെ മരണമണി: കേളി
10:23 PM Dec 10, 2019 | Deepika.com