മസ്‌ക്കറ്റിൽ എപ്പിസ്കോപ്പൽ സുന്നഹദോസിന് പ്രാർഥന നിർഭരമായ തുടക്കം

06:40 PM Nov 22, 2019 | Deepika.com
ഗാല (മസ്കറ്റ്): പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിനു കീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസിന് മസ്കറ്റിൽ തുടക്കമായി. പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ കൂടുന്ന സുന്നഹദോസിൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ മെത്രാപ്പോലീത്തന്മാരും സംബന്ധിക്കുന്നുണ്ട്. അനാരോഗ്യം മൂലം ശ്രേഷ്ഠ കാതോലിക്കാ ബാവ പങ്കെടുക്കുന്നില്ല. മലങ്കരയിൽ നിന്നുള്ള മെത്രാപ്പോലീത്തമാരോടൊപ്പം സുറിയാനി ഓർത്തഡോക്സ് സഭയുടെ ആറ് മെത്രാപ്പോലീത്തമാരും സുന്നഹദോസിൽ സംബന്ധിക്കുന്നുണ്ട്.

2017 ജൂലൈ മൂന്നിലെ വിധിക്കു ശേഷം ഇന്ത്യയിൽ യാക്കോബായ സുറിയാനി വിശ്വാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളുടേയും പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിലാണ് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ സുന്നഹദോസ് കൂടുന്നത്.

നീതിക്കും സത്യവിശ്വാസത്തിനും വേണ്ടി നിലകൊള്ളുവാനായി സഭാമക്കൾ അനുഭവിക്കുന്ന ത്യാഗങ്ങൾ വാക്കുകൾക്ക് അതീതമാണെന്നും ദൈവാശ്രയത്തോടും പരസ്പര ഐക്യത്തോടും കൂടെ ഈ പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഭാരതത്തിലെ പരിശുദ്ധ സഭയ്ക്ക് ശക്തി നൽകുവാൻ പ്രാർഥിക്കുന്നതായും പരിശുദ്ധ ബാവ ആമുഖസന്ദേശത്തിൽ പറഞ്ഞു.

പള്ളികളും സെമിത്തേരികളും നഷ്ടപ്പെട്ട് വിശ്വാസികൾ പ്രതിസന്ധിയിലായിരിക്കുന്ന ഈ സാഹചര്യത്തിൽ നിയമപരമായും കേരള സർക്കാരിന്‍റേയും ഇതര ക്രൈസ്തവ സഭകളുടെയും രാഷ്ട്രീയ സാമൂഹീക സംഘടനകളുടെയും സഹകരണത്തോടുകൂടി പ്രശ്നപരിഹാരത്തിനായി നടത്തുന്ന ശ്രമങ്ങളെ പരിശുദ്ധ പിതാവ് പ്രകീർത്തിച്ചു.

സുപ്രീം കോടതിയിൽ നിന്ന് സമീപകാലത്തായി ഉണ്ടായിട്ടുള്ള വിധികൾ സഭാ മക്കൾക്ക് ആശ്വാസം നൽകുന്നുവെന്നും . കേരള സർക്കാരിന്‍റെ മധ്യസ്ഥ ശ്രമങ്ങളെ ശ്‌ളാഘിക്കുന്നതായും പാത്രിയർക്കീസ് ബാവ പറഞ്ഞു. ഇന്നും നാളെയുമായി സഭയുടെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചുള്ള നിർണായക ചർച്ചകൾ നടക്കും. 23 നു സുന്നഹദോസ് സമാപിക്കും.

റി​പ്പോ​ർ​ട്ട്: ബി​ജു വെ​ണ്ണി​ക്കു​ളം