ന്യൂയോർക്ക്: മിനിസോട്ടയിൽ നിന്നുള്ള ഡമോക്രാറ്റിക് യുഎസ് ഹൗസ് പ്രതിനിധി ഇഹൻ ഒമാറിനെ വധിക്കുമെന്നു ഫോണിലൂടെ ഭീഷണി മുഴക്കിയ ന്യൂയോർക്ക് എഡിസണിൽ നിന്നുളള പാട്രിക് കാർലിനോ കൂറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
യുഎസ് അറ്റോർണി ജയിംസ് കെന്നഡി സംസാര സ്വാതന്ത്ര്യത്തിനൊപ്പം ചുമതലകളും ഉണ്ടെന്ന് ചൂണ്ടികാണിക്കുന്ന വിധിയെന്നാണ് ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. തന്‍റെ കക്ഷി ഒരിക്കലും ഒമാറിനെ അപായപ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്ന് പ്രതിഭാഗം വക്കീൽ പറഞ്ഞു. പത്തു വർഷം തടവും 250,000 ഡോളർ പിഴയും ലഭിക്കാവുന്ന കേസിന്‍റെ വിധി 2020 ഫെബ്രുവരി പതിനാലിനാണ്.
ഫസ്റ്റ് അമന്‍റ് മെന്‍റ് നൽകുന്ന സംസാര സ്വാതന്ത്ര്യം മറ്റുളളവർക്കെതിരെ എന്തും പറയുന്നതിനുള്ള അവകാശമല്ലെന്നാണ് കോടതി വിധി ചൂണ്ടികാണിക്കുന്നത്. യുഎസ് കോൺഗ്രസിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു മുസ്‌ലിം വനിതാ പ്രതിനിധികളിലൊരാളാണ് ഒമാർ. ഒമാറിന്‍റെ ഓഫീസിലേക്ക് വിളിച്ച് ഒമാറിന്‍റെ തലയിലേക്ക് ഒരു ബുള്ളറ്റ് പായിക്കണമെന്നും ഒമാർ ഒരു ടെററിസ്റ്റ് ആണെന്നും പറഞ്ഞതായി സ്റ്റാഫ് റിപ്പോർട്ടു ചെയ്തു. മാർച്ച് 21 നാണ് ഫോൺ ചെയ്തത്. ഏപ്രിലിൽ പാട്രിക് അറസ്റ്റിലായതിനെ തുടർന്നു പാട്രിക്കിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഹാന്‍റ് ഗൺ, മൂന്നു റൈഫിൾ, രണ്ടു ഷോട്ട് ഗൺ എന്നിവ കണ്ടെത്തിയിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇഹൻ ഒമാറിനെതിരെ വധഭീഷണി മുഴക്കിയ പാട്രിക് കുറ്റക്കാരൻ
10:04 PM Nov 20, 2019 | Deepika.com