ഫാത്തിമയുടെ മരണത്തിനു കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം: ജികെപിഎ

08:09 PM Nov 20, 2019 | Deepika.com
കുവൈത്ത്: കൊല്ലം ജില്ലയിലെ പ്രവാസിയുടെ മകളും ഐഐടി അഖിലേന്ത്യാ എൻട്രൻസിൽ ഒന്നാം റാങ്കുകാരിയും ആയിരുന്ന ഫാത്തിമാ ലത്തീഫ്‌ ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടികൾ ത്വരിതപ്പെടത്തണം എന്നു ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കൊല്ലം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരവാഹികൾ ഫാത്തിമയുടെ വീട്‌ സന്ദർശിച്ച് മാതാപിതാകൾക്ക്‌ നീതി ലഭിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ഇതോടനുബന്ധിച്ച്‌ ജികെപിഎ സംസ്ഥാനതലത്തിൽ നിന്നും ഉള്ള പ്രവാസികളെ സംഘടിപ്പിച്ച്‌ നവംബർ 25നു രാവിലെ 10 ന് കൊല്ലം ജില്ലാ കളക്ടരേറ്റിനു മുന്നിൽ പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

പ്രവാസ ലോകത്ത്‌ അകലങ്ങളിൽ ഇരുന്ന് മക്കൾക്കായ്‌ അധ്വാനിക്കുന്ന ഓരോ പ്രവാസിയുടെയും വേദനയാണു ഫാത്തിമയുടെ മരണം എന്നും ഇനിയും ഒരു വിദ്യാർഥിക്കൂകൂടി ജീവൻ നഷ്ടപ്പെടാൻ ഇടയാകരുതെന്നും ജില്ലാ പ്രസിഡന്‍റ് രഘുനാഥൻ വാഴപ്പള്ളി അറിയിച്ചു.

വിവരവകാശ നിയമപ്രകാരം ചെന്നൈ ഐഐടിയിൽ 10 വർഷം കൊണ്ട്‌ ഇത്തരത്തിൽ 14 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായും ഹൈദരാബാദിലെ രോഹ്ത്‌ വെമുല അടക്കമുള്ള വിഷയത്തിൽ അതിനു കാരണം കണ്ടെത്താനും കുറ്റക്കാരെ ശിക്ഷിക്കാനും നീതിപീഠം നടപടി ‌എടുക്കാത്തതാണു ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം എന്നും ജികെപിഎ സംസ്ഥാന ട്രഷറർ എം.എം. അമീൻ ചൂണ്ടിക്കാണിച്ചു.

പ്രതീക്ഷയോടെ വളർത്തുന്ന മക്കൾ ഇങ്ങനെ ഇല്ലാതാക്കുന്നറ്റ്‌ പ്രവാസികൾക്ക്‌ കണ്ടു നിൽക്കാൻ ആവില്ല, ഈ വിഷയത്തെ സാമുദായികമായും രാഷ്ട്രീയമായും ചർച്ച ചെയ്ത്‌ ഇല്ലാതാക്കാതെ ജനകീയ പ്രശ്നമായ് കാണുന്നു, അതിനാൽ നീതി ലഭിക്കും വരെ സമരരംഗത്ത്‌ ഉണ്ടാകുമെന്നും സെക്രട്ടറി മുഖതല രാജേന്ദ്രൻ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ