പ്രവാസികളിൽ പ്രമേഹ രോഗവും സങ്കീർണതകളും; സെമിനാർ

07:48 PM Nov 20, 2019 | Deepika.com
കുവൈത്ത് സിറ്റി: പ്രവാസികളിൽ പ്രമേഹ രോഗവും അതിന്‍റെ സങ്കീർണതകളും അതുമായി ബന്ധപ്പെട്ടുള്ള മരണനിരക്കും വളരെ കൂടുതലായി വരുന്നതായി പ്രശസ്ത പ്രമേഹ രോഗ ചികിത്സാ വിദഗ്ധൻ ഡോ.ബിജി ബഷീർ. കുവൈത്ത് കെ.എം.സി.സി. മെഡിക്കൽ വിംഗിന്‍റെ ആഭിമുഖ്യത്തിൽ ഫർവാനിയ മെട്രോ മെഡിക്കൽ ഹാളിൽ ലോക പ്രമേഹ ദിനാചരണ ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ വിംഗ് ചെയർമാൻ ഷഹീദ് പാട്ടില്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ കാണുന്ന പ്രമേഹ നിരക്കിനേക്കാൽ ഏകദേശം മൂന്നു മടങ്ങാണ് കുവൈത്ത് പ്രവാസികളിൽ പ്രമേഹത്തിന്‍റെ തോതെന്ന് അദ്ദേഹം പറഞ്ഞു. രോഗനിർണയത്തിലും തുടർ ചികിത്സാ രംഗത്തുമുള്ള അശ്രദ്ധയാണ് പ്രമേഹ രോഗവുമായി ബന്ധപ്പെട്ട സങ്കീർണതകൾ വർധിപ്പിക്കുന്നത്. കൃത്യമായ തുടർ ചികിത്സകളും ചിട്ടയായ ജീവിത രീതികൾ കൊണ്ടും ഒരു പരിധി വരെ അത്തരം സങ്കീർണതകൾ തടയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് പ്രവാസ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മരണ നിരക്കുകളിൽ, പ്രത്യേകിച്ചും മസ്തിഷ്ക - ഹൃദയ ആഘാതങ്ങളിൽ, പ്രമേഹത്തിന്‍റെ പങ്ക് എന്ന വിഷയത്തിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്‍റ് ഡോ.അമീർ അഹമ്മദും ക്ലാസ് എടുത്തു. ആരോഗ്യപരമായ ഭക്ഷണ രീതികളെ കുറിച്ച് ഡോ.പാറക്കൽ സേവിയർ സിറിൽ, പാദ സംരക്ഷണത്തെ കുറിച്ച് പ്രമുഖ പോടിയാട്രിസ്റ്റ് ഡോ. ഗോപകുമാറും, മാനസിക സമ്മർദങ്ങൾ നിറഞ്ഞതും വ്യായാമ ശീലങ്ങൾ ഇല്ലാത്തതുമായ ജീവിത ശൈലിയുടെ പ്രശ്നങ്ങൾ ഫിസിയോതെറാപ്പിസ്റ്റ് ഡോ. അബ്ദുൽ ഹമീദ് കൊടൂവള്ളിയും സംസാരിച്ചു. തുടർന്നു നടന്ന പാനൽ ചർച്ചയിൽ ഡോക്ടർമാർ സദസിൽ നിന്നുള്ള സംശയങ്ങൾക്ക് മറുപടി നൽകി. മെഡിക്കൽ വിംഗ് വൈസ് ചെയർമാൻ നിഹാസ് വാണിമേൽ മോഡറേറ്ററായിരുന്നു. കെ.എം.സി.സി. ആക്ടിംഗ് ജനറൽ സെക്രട്ടറി മുഷ്താഖ്, ട്രഷറർ എം.ആർ.നാസർ, അബ്ദുൽ സത്താർ മോങ്ങം എന്നിവർ സംസാരിച്ചു. മെഡിക്കൽ വിംഗ് നേതാക്കളായ അനസ് തയ്യിൽ, ഷറഫുദ്ദീൻ, മൊയ്തീൻ ബയാർ, ഷാനിദ് കൊയിലാണ്ടി, ഫൈസൽ, അഷ്റഫ് മണ്ണാർക്കാട്, ഫാസിൽ തുടങ്ങിയവർ പരിപാടിയുടെ ഒരുക്കങ്ങൾ എകോപിപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ