നവംബർ 13 ബുധനാഴ്ച രാവിലെ ബോസ്റ്റണിൽ നിന്നും 45 മൈൽ അകലെയുള്ള വോർസെ സിറ്റിയിലെ മൂന്നുനിലയുള്ള വീടിനാണ് തീ പിടിച്ചത്. അടിയന്തിര സന്ദേശം കിട്ടിയതിനെ തുടർന്ന് ജേസൻ മെനാർഡിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം എല്ലാ സജ്ജീകരണങ്ങളോടെ സ്ഥലത്തെത്തി. രാവിലെ അനുഭവപ്പെട്ട അതിശൈത്യവും കാറ്റും വകവയ്ക്കാതെ വീട്ടിലുള്ള ഒരു കുട്ടിയുൾപ്പെടെ രണ്ടുപേരെ രക്ഷിക്കുക എന്ന ദൗത്യമാണ് ഇവർക്കുണ്ടായിരുന്നത്. മുകളിലേക്ക് ഓടി കയറിയ ഇവർക്ക് ചുറ്റും തീ ആളിപടർന്നു.
താഴെ നിന്നും ഇതു കണ്ട ലഫ്റ്റനന്റ് മുകളിലേക്ക് ഓടികയറി. കോണി വഴി ഒരാളെ താഴേക്ക് ഇറക്കിവിടുന്നതിനും മറ്റൊരാളെ ജനൽ വഴി രക്ഷപ്പെടുത്തുന്നതിനും മെനാർഡിന് കഴിഞ്ഞു. ഇതിനകം മൂന്നാം നില മുഴവനായും അഗ്നിനാളങ്ങൾ വിഴുങ്ങി കഴിഞ്ഞിരുന്നു. മെനാർഡ് അവിടെ കത്തിയമരുകയായിരുന്നു. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ മെനാർഡിന്റെ മരണം സഹപ്രവർത്തകരെയും കുടുംബാംഗങ്ങളെയും ദുഃഖത്തിലാഴ്ത്തി.
റിപ്പോർട്ട്: പി.പി. ചെറിയാൻ