ന്യൂജേഴ്സി: ന്യുയോർക്ക് സിറ്റിയിൽ സിബിഎസ് ന്യൂസ്, സിബയോഎസ് വീക്കെൻഡ് ന്യൂസിന്റെ സാറ്റർഡേ എഡിഷൻ എന്നിവയുടേ ആങ്കറായ റീന നൈനാൻ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച മുഖ്യാധാര മാധ്യമപ്രവർത്തകയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങി.
ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനുമായുള്ള അഭിമുഖം മൂലം പ്രസ്ക്ലബ് കണ് വൻഷനിൽ വൈകിയാണ് അവർക്ക് എത്താൻ കഴിഞ്ഞത്. അപ്പോഴേക്കും മന്ത്രി കെ.ടി. ജലീൽ മടങ്ങിയതിനാൽ മനോരമ ടിവി ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് അവാർഡ് സമ്മാനിച്ചു.
നേരത്തെ വിർജിനിയയിലെ റിച്ച്മണ്ടിൽ എബിസിയുടെ ഭാഗമായ ന്യൂസ് 8 റിപ്പോർട്ടറും ആങ്കറുമായ ബേസിൽ ജോണിനെയും ഫലകം നൽകി പ്രസ്ക്ലബ് ആദരിച്ചു. പ്രസിഡന്റ് മധു കൊട്ടാരക്കര ഫലകം സമ്മാനിച്ചു. ന്യു റോഷൽ, ന്യുയോർക്ക് സ്വദേശിയാണ് ബേസിൽ ജോണ്.
ചെറിയ പ്രായത്തിൽ തന്നെ മാധ്യമ മേഖലയിലേയ്ക്ക് വന്ന റീനാ നൈനാൻ ഫോക്സ് ന്യൂസിനു വേണ്ടി ഇറാഖ് യുദ്ധം റിപ്പോർട്ട് ചെയ്തിരുന്നത് വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ഡോ. ക്യഷ്ണ കിഷോർ ചെയർമാനായുള്ള ജൂറിയിൽ ജോർജ് ചെറായിൽ, ജോണ് ഡബ്ലു വർഗീസ് എന്നിവരായിരുന്നു അംഗങ്ങൾ.
പ്രസിഡന്റ് ക്ലിന്റ്ന്റെ ഇംപീച്ച്മെന്റ് സമയത്ത് സിഎൻഎൻ ന്യൂസിന് വേണ്ടി ചെയ്ത ’ഇൻ സൈഡ് പൊളിറ്റിക്സ്’ എന്ന പരന്പര റീനയുടെ കരിയറിനെ വളരെയധികം ഉയർത്തുകയുണ്ടായി. വാഷിംഗ്ടണ് പോസ്റ്റിലും ബ്ലൂംബർഗ് ന്യൂസിലും റീന ജോലി ചെയ്തിട്ടുണ്ട്.
എബിസിയുടെ ’അമേരിക്ക ദിസ് മോർണിംഗ് റീനയെ അമേരിക്കകാരുടെ പ്രിയങ്കരിയാക്കി മാറ്റി. ഭർത്താവ് കെവിൻ പെരൈനൊയോടും മക്കൾ ജാക്ക്, കെയ്റ്റ് എന്നിവരോടോപ്പം കണക്ടികറ്റിൽ താമസിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
മുഖ്യാധാര മാധ്യമ പ്രവർത്തകയ്ക്കുള്ള അവാർഡ് റീന നൈനാൻ എറ്റുവാങ്ങി
10:54 PM Oct 15, 2019 | Deepika.com