കുവൈത്ത്: ആധുനിക സമ്പദ്ഘടനയില്‍ പതിയിരിക്കുന്ന അപകടങ്ങളെ പ്രവാസി സമൂഹം തിരിച്ചറിയണമെന്ന് ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ സംഘടിപ്പിച്ച സാമ്പത്തിക സെമിനാര്‍ വ്യക്തമാക്കി.
നിലവില്‍ ഇന്ത്യന്‍ സമൂഹത്തില്‍ പ്രകടമായി വരുന്ന സാമ്പത്തിക മാന്ദ്യത്തെ കരുതലോടെ ഉള്‍കൊണ്ട് നടപടികളെടുക്കേണ്ടതുണ്ടെങ്കിലും സാഹചര്യത്തെ മുതലെടുക്കുന്ന ചൂഷണ വിഭാഗത്തെ നാം തിരിച്ചറിയേണ്ടതുണ്ടെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. ധാര്‍മികത കാത്തുവയ്ക്കുക എന്ന പ്രമേയത്തില്‍ നടന്നു വരുന്ന ദ്വൈമാസ കാന്പയിന്‍റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
മാനവിക സമൂഹത്തിന്‍റെ സുസ്ഥിരമായ നിലനില്‍പ്പിന് ധാര്‍മികതയിലൂന്നിയ സാമ്പത്തിക നയം അനിവാര്യമാണെന്നും ഇസ് ലാം മുന്നോട്ടു വയ്ക്കുന്ന ധാര്‍മിക സമ്പദ് വ്യവസ്ഥയെ സമൂഹം കൃത്യമായി അനുധാവനം ചെയ്യണമെന്നും സംഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച എം.എസ്.എം സംസ്ഥാന ഉപാധ്യക്ഷന്‍ റിഹാസ് പുലാമന്തോള്‍ വിശദീകരിച്ചു. സെമിനാറില്‍ "സാമ്പത്തിക മാന്ദ്യവും പ്രവാസികളും' എന്ന വിഷയത്തില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് സിബി അവിരപ്പാട്ട് സംസാരിച്ചു.
ഐഐസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് മദനി, അന്‍വര്‍ സാദത്ത്, അയൂബ് ഖാന്‍, മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
സമ്പദ്ഘടനയിലെ അപകടങ്ങളെ തിരിച്ചറിയണം: സാമ്പത്തിക സെമിനാർ
10:31 PM Oct 11, 2019 | Deepika.com