കൂപ്പൂകൈകളോടെയാണു മോദി സ്റ്റേജിൽ കയറിയത്. സദസിനു മുന്പിൽ കുന്പിട്ട അദ്ദേഹം ആവേശകരമായ സ്വീകരണത്തിനു നന്ദി പറഞ്ഞു. ഹൂസ്റ്റൺ നഗരത്തിന്റെ വികസനത്തിൽ ഇന്ത്യക്കാർ നിർണായക പങ്കാണു വഹിക്കുന്നതെന്നു മോദിയെ സ്വാഗതം ചെയ്ത ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടേണർ ചൂണ്ടിക്കാട്ടി. നഗരത്തിന്റെ താക്കോൽ അദ്ദേഹം മോദിക്കു കൈമാറി.
ഹൂസ്റ്റണിൽ ഞങ്ങൾ 140 ഭാഷകളിലാണു ഹൗഡി(ഹൗ ഡുയുഡു) പറയുന്നത്. ഇന്നത്തെ പ്രഭാതത്തിൽ മോദിക്കും ഞങ്ങൾ ഹൗഡി പറയുന്നു. ഡെമോക്രാറ്റ്, റിപ്പബ്ളിക്കൻ പാർട്ടികളിൽപ്പെട്ട നിരവധി പ്രമുഖരും എൻആർജി സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇവരിൽ ഗവർണർമാരും സെനറ്റർമാരും മേയർമാരും ഉൾപ്പെടുന്നു. ഡെമോക്രാറ്റ് പാർട്ടിക്കാരനായ സ്റ്റെനി ഹോയർ മോദിയെ സ്വാഗതം ചെയ്തു നടത്തിയ പ്രസംഗത്തിൽ മഹാത്മാ ഗാന്ധിയെയും ജവഹർലാൽ നെഹ്രുവിനെയും ഉദ്ധരിച്ചു.
പ്രസിഡന്റ് ട്രംപ് നിശ്ചിത സമയത്തിനും അല്പം വൈകിയാണു സ്റ്റേഡിയത്തിലെത്തിയത്. അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ഹൂസ്റ്റണിലെ പ്രകൃതിക്ഷോഭത്തെക്കുറിച്ച് അന്വേഷിക്കാൻ തീരസംരക്ഷണസേന ക്യാന്പ് സന്ദർശിച്ചതുകൊണ്ടാണു സമയം വൈകിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റൺ നഗരത്തിലെ പല റോഡുകളും വെള്ളത്തിലായിരുന്നു.
മോദിയുമായുള്ള കൂടിക്കാഴ്ചയെ ഏറെ താത്പര്യത്തോടെ ഉറ്റു നോക്കുകയാണെന്നു ഹൂസ്റ്റണു തിരിക്കും മുന്പ് ട്രംപ് ട്വീറ്റു ചെയ്തു.