വരണ്ട മനസിന്റെ വികൃതമായ മുഖത്ത് ഒരു പുഞ്ചിരിയുടെ ലാഞ്ചന തെളിയിക്കാൻ കഴിഞ്ഞാൽ, അഥവാ വരണ്ട നിലത്ത് ഒരുതുള്ളി പുതുമഴ ചൊരിഞ്ഞാൽ അവിടെ ഉണർവിന്റെ, ഉയിർത്തെഴുന്നേൽപ്പിന്റെ ധ്വനി ആരംഭിക്കുകയായി. വിമോചനത്തിന്റെ, വിടുതലിന്റെ സന്ദേശം. താൻ ഇവിടെ ഏകനല്ലയെന്ന ഉൾബോധം അഥവാ വിശ്വമാനവികതയുടെ കാഴ്ചപ്പാടിൽ ന്ധലോകമേ തറവാട്’ എന്ന വികാരത്തിലെത്തിച്ചേരുക. നാളെയുടെ പ്രത്യാശ ഇന്നലെകളുടെ ഓർമ്മകളിലൂടെ ഇന്നെന്ന വർത്തമാനത്തിനെ ശോഭാപൂരിതമാക്കുക. കാലത്തെ തൊട്ടറിയുക, ലോകത്തെ ഉൾക്കൊള്ളുക. അങ്ങനെ തങ്ങളുടെ സമശിഷ്ടങ്ങളുടെ നാഡീസ്പന്ദനം അറിയുക.
എല്ലാ സമൂഹത്തിന്റെയും എല്ലാക്കാലത്തിലേയും ഉയർച്ചയുടെയും, സംസ്കാരിക വളർച്ചയുടെയും നട്ടെല്ലായിരുന്നു സാഹിത്യവും വർത്തമാനപത്രവും. ആശയവിനിമയങ്ങളിലൂടെ വളർച്ചയുടെ, വികസനത്തിന്റെ പാതയിൽ സംഘടിച്ച് മുന്നേറുവാനുള്ള ദിവ്യബോധത്തിൻ കീഴെ മനുഷ്യനെ അഥവാ ഒരു കൂട്ടത്തെ ഒന്നായ് നിർത്തുകയെന്ന പ്രക്രിയയാണ് പത്രധർമ്മം.
കാൽനൂറ്റാണ്ടിന്റെ ചരിത്രമയവിറക്കിക്കൊണ്ട് നാലു ലക്ഷം മലയാളികൾ അമേരിക്കൻ ഐക്യനാടുകളിൽ ചിതറിക്കിടക്കുന്നു. സ്വയം നിർമ്മിച്ച പുഴുക്കൂടിനുള്ളിൽ പരിസരത്തെയറിയാതെ ന്ധകൊക്കൂണ്’ സംസ്കാരത്തിന്റെ അടിമകളായി. ആ അടിമത്വത്തിൽ വളരുകയെന്ന ആവേശത്തിൽ സംഘടിച്ചു. അസോസിയേഷനുകൾ ഉണ്ടാക്കി. പള്ളികൾ പണിതു. സഭകൾ പെരുകി. ഇന്നിപ്പോൾ ഈ വിപ്രിതികളെല്ലാം സംഘട്ടനത്തിന്റെ സദസുകളായി മാറിയിരിക്കുന്നു. കാരണം ഭാവിയെപ്പറ്റിയുള്ള ദീർഘവീക്ഷണമില്ലാതെ അടിസ്ഥാനമിടുകയും, അമേരിക്കയെന്തെന്ന് അറിയാത്ത കേരളനേതൃത്വത്തിന്റെ കിഴവിക്കഥകളിൽ ലയിച്ച് എന്നെങ്കിലും മടങ്ങിപ്പോകുമെന്ന് ധരിച്ച് ആഗ്രഹങ്ങളെ ഗർഭം ധരിച്ച് സ്വപ്നങ്ങളെ പ്രസവിക്കുന്ന സാങ്കൽപ്പികലോകത്ത് ന്ധയാഥാർഥ്യങ്ങൾ’ വിസ്മരിക്കപ്പെട്ടു.
അടിസ്ഥാനപരമായി ഒരു കാഴ്ചപ്പാടില്ലാതെ പരസ്പരസംവാദമില്ലാതെ എന്തൊക്കെയോ ചെയ്തു. തെറ്റും ശരിയും പറയാൻ ആരും ഇല്ലായിരുന്നു. പറഞ്ഞാൽതന്നെ അത് ജനങ്ങളിലേക്കെത്തിക്കാൻ മാധ്യമങ്ങളില്ലായിരുന്നു. ഉണ്ടായിരുന്ന മാധ്യമങ്ങളെ പുച്ഛിച്ചുകൊണ്ട് അജ്ഞതയുടെ ആധിക്യത്താൽ പെട്ടെന്ന് സായ്പ്പ് ചമഞ്ഞ് മലയാളത്തെ നിന്ദിച്ചവരായിരുന്നു ആദ്യകാല നേതാക്ക·ാർ. വീണതു വിദ്യയാക്കിയ ആ വിവേകഹീനർ ഇപ്പോഴും പടം മടക്കാൻ തയ്യാറല്ല. തങ്ങൾ ഹിറ്റ്ലറെപ്പോലെ പലതും വെട്ടിപ്പിടിച്ചുവെന്ന് ഞെളിയുന്നവരും കുറവല്ല. ആഗ്രഹങ്ങൾ വിനാശകരവും ആശയങ്ങൾ സ്വാർത്ഥതയിൽ പൊതിയപ്പെട്ടവയും അനുഭവങ്ങൾ കഷ്ടപൂർണവും.
കാലത്തെ വിവേചിച്ചറിഞ്ഞവർ ന്യൂനപക്ഷമായി. എന്നിട്ടും ശക്തിയുക്തം എതിർത്തു. എതിർത്തവർ ഒറ്റപ്പെട്ടു. ആ ഒറ്റപ്പെടലിൽ സാഹിത്യം ഇവിടെ ജനിച്ചു. മലയാളം പ്രിന്റ്ചെയ്യാൻ ഗതിയില്ലാത്ത അവസ്ഥയിൽ കൈയ്യെഴുത്ത് സ്വീകരിച്ചു. വെട്ടിയൊട്ടിക്കൽ മാർഗം സ്വീകരിച്ചു. മലയാളം ടൈപ്പ്റൈറ്റർ ലഭ്യമായപ്പോൾ അതിനെ ആശ്രയിച്ചു. ഇത്രയെല്ലാം കഷ്ടപ്പാടുകൾ സഹിച്ചിട്ടും പ്രയോജനരഹിതമെന്ന് കണ്ട് മനംമടുത്ത് പല പ്രസ്ഥാനങ്ങളും ഇല്ലാതായി.
പിടിച്ചു നിൽക്കണമെങ്കിൽ മുഖസ്തുതി എഴുതണമെന്നനില വന്നു. എഴുതി. പക്ഷേ വളർച്ച മുരടിച്ച സമൂഹമായി ഇവിടെ മലയാളി. സാഹിത്യകാരനും പത്രപ്രവർത്തകനും അധഃകൃതനും, സംഘടനാനേതാക്കൾ ബ്രാമ്ണരുമായിവിടെ. നാലാംക്ളാസ് വിദ്യാഭ്യാസമുള്ള മന്ത്രിയുടെ മുന്പിൽ വിറയ്ക്കുന്ന ഐ.എ.എസ്കാരൻ ജില്ലാകളക്ടർ എന്ന തന്ത്രം ഈ അമേരിക്കയിലും മലയാളിയുടെ ഇടയിൽ വളർന്നു. സംഘടനകൾ സാഹിത്യകാരനു അവാർഡ് പ്രഖ്യാപിച്ചു. പക്ഷേ കേരളത്തിലെ സ്കൂൾ യുവജനോത്സവത്തിൽ അദ്ധ്യാപകനെ വണങ്ങി സമ്മാനം കൈപറ്റുന്ന വിദ്യാർത്ഥിയുടെ സ്ഥാനമേ ഇവിടെ സാഹിത്യകാരനു കിട്ടിയുള്ളു. പത്രങ്ങൾക്ക് പതിനഞ്ച് ഡോളറിന്റെ പ്ളാക് നൽകി ഒതുക്കി കിടത്തി. അങ്ങനെ അമേരിക്കൻ മലയാളിസമൂഹത്തിന്റെ നേതൃത്വനിരകളിൽ സംഘടനാശക്തിയെന്ന പദം തന്ത്രപ്രയോഗമായി ഭവിച്ചു. വെട്ടിപ്പും തട്ടിപ്പും കാലുവാരലും കുതികാൽവെട്ടും നടത്തി. ഇതൊന്നും ജനമറിഞ്ഞില്ല. അപ്പോഴും മലയാളഅക്ഷരം അമേരിക്കയിൽ മലയാളിയുടെ മാദ്ധ്യമമായി തുടർന്നുകൊണ്ടു വന്നവരാണ് ഇന്നാട്ടിലെ സകലസംഘടനകളുടെയും എന്തെങ്കിലും വളർച്ച ഉണ്ടെങ്കിൽ അതിനു കാരണക്കാർ. പരിമിതികൾക്കുള്ളിലും ഭാഷയെ സ്നേഹിച്ച അക്ഷരസ്നേഹികളേ നിങ്ങൾക്ക് നന്ദി!.
സംഘടനകളെ വളർത്തിയ മാധ്യമങ്ങൾക്ക് വിലയില്ലാതെയും, സാഹിത്യകാരൻ എന്തോ തരംതാണ ഒന്നാണെന്നും വിലയിരുത്തി് വായനാശീലമില്ലാത്തവർ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവായി വിലസുന്പോൾ വീണുടയുന്ന അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി ഉലൈടു സംഘടനയാണ് ഇന്ത്യാപ്രസ് ക്ലബ്.
ബാലാരിഷ്ടതകൾ പിന്നിട്ട് വളർച്ചയിലേക്ക് കുതിക്കുന്നു. വീഴ്ചകളെ അടുത്തറിഞ്ഞ് ഉയർച്ചയുടെ വഴികളെ കണ്ടെത്തുന്നു. ഇന്റർനെറ്റ് സംവിധാനം ഇന്നാട്ടിൽ മലയാളപ്രസിദ്ധീകരണങ്ങളുടെ വളർച്ചയെ ബാധിക്കുമെന്ന് പ്രവചിച്ചവരും അത് മുന്നിൽക്കണ്ട് പ്രസ്ഥാനങ്ങൾ നിർത്തിയവരുമുണ്ട്. എന്നാൽ കാലാതീതമായ മർത്യന്റെ അന്വേഷണതൃഷ്ണ അവസാനിക്കുന്നതല്ലാത്തതിനാൽ വിഷയങ്ങളിലേക്കുള്ള കവാടങ്ങൾ തുറക്കുന്ന വിഷയങ്ങളുമായി മുന്നേറുന്ന പ്രസിദ്ധീകരണങ്ങൾക്ക് മരണമില്ലയെന്നതാണ് വാസ്തവം.
റിപ്പോർട്ട്: ഏബ്രഹാം തെക്കേമുറി
ഇന്ത്യാ പ്രസ്ക്ലബ് മുന്നേറുന്നു
07:30 PM Sep 19, 2019 | Deepika.com