ഫ്ളോറിഡ: ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തി ആഴ്ചകളോളം മൃതശരീരങ്ങൾ വീട്ടിലും വാഹനത്തിലുമായി സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. അമേരിക്കയിലാണു സംഭവം. ഫ്ളോറിഡ ഒക്കാല സ്വദേശി മൈക്കിൾ ജോണ്സിനെയാണു പോലീസ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ച ജോർജിയ ബ്രാന്റ്ലി കൗണ്ടിയിൽ ജോണ്‍സ് ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വാഹനത്തിൽനിന്നു ദുർഗന്ധം വമിക്കുന്നതു ശ്രദ്ധയിൽപെട്ട പോലീസ് ഇയാളെ ചോദ്യം ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിൽ ഭാര്യയുടെ ശരീരം വാഹനത്തിൽനിന്നു കണ്ടെടുത്തു. മൃതദേഹം ജീർണിച്ചു തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ ചാർട്ടണ്‍ കൗണ്ടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നാലു കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
ഭാര്യ കേസി ജോണ്‍, ഒന്നു മുതൽ 10 വയസുവരെ പ്രായമുള്ള നാലു കുട്ടികൾ എന്നിവരാണു കൊല്ലപ്പെട്ടത്. ജോണ്‍സിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണു മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ഒക്കാലയിലെ ഇവരുടെ വീട്ടിലാണ് അവസാനം നാലു കുട്ടികളെയും കണ്ടിരുന്നതെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു. ആറാഴ്ചയായി ഇവരെ കാണാനില്ലായിരുന്നെന്നും ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷകരോടു പറഞ്ഞു.
മാരിയോണ്‍ കൗണ്ടിയിലെ വേനൽക്കാല വസതിയിൽവച്ച് ഇവരെ കൊലപ്പെടുത്തിയശേഷം ചാർട്ടണ്‍ കൗണ്ടിയിലെ വീട്ടിലേക്കു മൃതദേഹങ്ങൾ വാഹനത്തിൽ കൊണ്ടുവന്നതാകാമെന്നാണു അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
ഭാര്യയെയും നാലു മക്കളെയും കൊന്നു; മൃതദേഹങ്ങൾ കാറിന്റെ ഡിക്കിയിലാക്കി; ഭര്‍ത്താവ് അറസ്റ്റില്‍
11:45 PM Sep 17, 2019 | Deepika.com