സമുദ്രനിരപ്പിൽ നിന്നും 40 അടി മാത്രം ഉയരമുള്ള അബാക്ക ദ്വീപിൽ മാത്രം ആയിരക്കണക്കിന് വീടുകളിൽ പ്രളയം കയറി. പതിമൂവായിരം വീടുകൾ തകരുകയോ, സാരമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു.
കൊടുങ്കാറ്റ് തകർത്ത ബഹാമസിൽ 70,000 പേരാണ് ദുരിതാശ്വാസത്തിനായി കേഴുന്നത്. ഫ്ളോറിഡ സംസ്ഥാനത്തിനു തൊട്ടടുത്തുള്ള ഈ ദ്വീപ് രാജ്യത്തിന്റെ നിസഹായതയിൽ ഒത്തൊരുമയോടുകൂടി ഒരു കൈത്താങ്ങാകുവാൻ മയാമിയിലെ മലയാളി സമൂഹം മുന്നിട്ടിറങ്ങി.
മയാമിയിലെ വിവിധ മലയാളി സംഘടനകളുടേയും, വിവിധ മതസമൂഹത്തിന്േറയും പള്ളികളുടേയും നേതൃത്വത്തിൽ ചുരുങ്ങിയ സമയംകൊണ്ട് ആഹാരസാധനങ്ങളും, പൊതു അവശ്യസാധനങ്ങളും, കുട്ടികൾക്കുള്ള വിവിധ സാധനങ്ങളും, സാനിട്ടറി നാപ്കിനുകളും, കുടിവെള്ളവും തുടങ്ങി ജനറേറ്ററും, ഗ്യാസ് സ്റ്റൗവുകളും മറ്റും ദിവസങ്ങൾക്കകം ശേഖരിച്ചു.
മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും (എംഎഎസ്സി) ഓറഞ്ച് വിംഗ് ഏവിയേഷനും സംയുക്തമായി ചേർന്നു ലഭിച്ച സാധനങ്ങൾ തരംതിരിച്ച് പായ്ക്ക് ചെയ്ത് പോംബനോ ബീച്ച് എയർപോർട്ടിൽ നിന്നു ഓറഞ്ച് വിംഗ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ചെറുവിമാനങ്ങളിൽ നേരിട്ട് ബഹാമസിൽ എത്തിച്ച് മലയാളികൾ സഹായ ഹസ്തത്തിന് പുതിയൊരു മാനംകൊടുത്തു.
ഒൗവർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ചർച്ച് വികാരി ഫാ. ജോണ്സ്റ്റി തച്ചാറ ദേശീയവും പ്രാദേശികവുമായ വിവിധ സംഘടനാ ഭാരവാഹികളേയും പ്രതിനിധികളേയും സാക്ഷിനിർത്തി ഈ സത്കർമ്മം ഫ്ളാഗ്ഓഫ് ചെയ്തു.
ഓറഞ്ച് വിംഗ് ഏവിയേഷൻ സിഇഒ വിപിൻ വിൻസെന്റ്, മാസ്ക് ഭാരവാഹികളായ ജിനോ കുര്യാക്കോസ്, നോയൽ മാത്യു, നിധേഷ് ജോസഫ്, അജിത് വിജയൻ, ജോബി കോട്ടം, ജോഷി ജോണ്, മനോജ് കുട്ടി, ഷെൻസി മാണി, അജി വർഗീസ്, വിഷ്ണു ചാർളി പൊറത്തൂർ, രഞ്ജിത്ത് രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം