ലോസ് ആഞ്ചലസ്: അറ്റോർണി ഭാര്യയേയും മകനേയും വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. സെപ്റ്റംബർ 11 നാണ് സംഭവം. അറ്റോർണി എറിക് ലെർട്ട്മാൻ(60) കിടപ്പുമുറിയിൽ കിടക്കുകയായിരുന്ന ഭാര്യ സാന്ദ്രക്കു നേരെയാണ് ആദ്യം വെടിവച്ചത്. തുടർന്നു തൊട്ടടുത്ത ഹാൾവേയിലുണ്ടായിരുന്ന മകൾക്കു നേരെ നിറയൊഴിച്ചുവെങ്കിലും മകൾ വാതിൽ അടച്ചു ജനലിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്നു 19 വയസുള്ള മകൻ മൈക്കിളിനു നേരെ നിറയൊഴിച്ചു. ഇതിനെതുടർന്നു മാസ്റ്റർ ബെഡ്റൂമിൽ തിരിച്ചെത്തിയശേഷം എറിക് സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു.
ഇതിനിടെ രക്ഷപെട്ടെത്തിയ മകളാണ് പോലീസ് വിവരം അറിയിക്കുന്നത്. പോലീസ് എത്തിയപ്പോൾ മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചുകിടക്കുന്നതായാണ് കണ്ടത്. വെടിവയ്പിനുണ്ടായ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അടുത്തിടെയുണ്ടായ പ്രിയപ്പെട്ടവരുടെ മരണവും ആരോഗ്യപ്രശ്നവും ഒരു ഘടകമായിരിക്കാം അറ്റോർണിയെ ഇത്തരമൊരു കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ഈയിടെ കോളൻ സർജറിക്കു വിധേയനായ ഇയാൾ വേദന സംഹാരി ഗുളികകൾ കഴിച്ചിരുന്നതായി സഹോദരി പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഭാര്യയേയും മകനേയും കൊലപ്പെടുത്തി അറ്റോർണി ആത്മഹത്യ ചെയ്തു
07:56 PM Sep 13, 2019 | Deepika.com