ഷിക്കാഗോ: കർക്കിടക ഒന്ന് മുതൽ മനുഷ്യ മനസിലേക്ക് ആധ്യാത്മിക പുണ്യം നിറയ്ക്കുവാനായി ആരംഭിച്ച രാമായണ പാരായണത്തിന് ഭാഗവത തിലകം ഡോ. മണ്ണടി ഹരിയുടെ നേതൃത്വത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പരിസമാപ്തി ആയി.
നോർത്ത് അമേരിക്കയിൽ ഇത് രണ്ടാം തവണയാണ് ഒരു ഹൈന്ദവ സംഘടന, രാമായണ പാരായണത്തോടൊപ്പം ഇത്ര വിപുലമായ രീതിയിൽ ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിക്കുന്നത്. രാമായണം പാരായണം, ദിവ്യമായ ശ്രീ രാമ പട്ടാഭിഷേക പുണ്യമുഹൂർത്തത്തിൽ എത്തിയപ്പോൾ പ്രധാന പുരോഹിതൻ ്ര ബിജു കൃഷ്ണൻ ഭഗവാന് നവകാഭിഷേകവും തുടർന്ന് അലങ്കാരങ്ങളും നടത്തി. തുടർന്ന് നൈവേദ്യ സമർപ്പണവും, മന്ത്രഘോഷത്താൽ പുഷ്പാഭിഷേകവും അർച്ചനയും ദീപാരാധനയും നടത്തി. തുടർന്ന് ശ്രീ സജി പിള്ളയുടെയും, ശ്രീമതി രശ്മി മേനോന്റെയും നേതൃത്വത്തിൽ നടന്ന ശ്രീരാമചന്ദ്ര കീർത്തനങ്ങൾക്കു ശേഷം ഈ വർഷത്തെ രാമായണ പാരായണ മഹോത്സവം പരിസമാപ്തിയിൽ എത്തി.
രാമായണം പാരായണം ചെയ്യുന്നത് കോടി ജ·ങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യന് ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീർത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത് എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രൻ അഭിപ്രായപ്പെട്ടു.
പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചു കാണാം എന്നും ധർമ്മാധർമ്മങ്ങളെ ഇത്രയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സൃഷ്ടികൾ ലോക സാഹിത്യത്തിൽ വിരളമാണ് എന്ന് ഭഗവതതിലകം ഡോക്ടർ മണ്ണടി ഹരി അഭിപ്രായപ്പെട്ടു. സത്യത്തിലും അടിയുറച്ച ധർമ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന് ആവിഷ്കരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം എന്ന് ശ്രീ. അപ്പുകുട്ടൻ കാലാക്കലും , ഏതു പ്രലോഭനത്തിന്റെ നടുവിലും ഏതു പ്രതികൂല സാഹചര്യത്തിലും സുഖദുഃഖങ്ങളുടെ കയറ്റിറക്കത്തിലും ഒരിക്കല്‍പ്പോലും സമചിത്തത കൈവിടാത്ത കഥാപാത്രമാണു ശ്രീരാമൻ, ശ്രീരാമനെപ്പോലെ സ്ഥിരപ്രജ്ഞനായ ഒരു കഥാപാത്രത്തെ നമ്മുടെ പുരാണ സാഹിത്യത്തിൽ തന്നെ വിരളമായേ കണ്ടെത്താനാകു, അതുപോലെ ഭാരതീയ ആദര്‍ശ സ്ത്രീത്വത്തിന്റെ അവസാനവാക്കായി നമ്മുക്ക് കാണുവാൻ കഴിയുന്ന മറ്റൊരു കഥാപാത്രമാണ് സീതാദേവി, അങ്ങനെ ഓരോ കഥാപാത്രങ്ങളെയും നോക്കിയാൽ അവർ എല്ലാം തന്നെ ആദര്‍ശത്തിന്റെ മൂർത്തീഭാവമാണ് എന്ന് കാണാം എന്ന് സ്പിരിച്യുൽ ചെയർപേഴ്സണ്‍ ശ്രീ ആനന്ദ് പ്രഭാകറും അഭിപ്രായപ്പെട്ടു.
പ്രധാന പുരോഹിതൻ ശ്രീ ബിജു കൃഷ്ണനും, രാമായണ പാരായണം സ്പോണ്സർ ചെയ്ത എല്ലാവർക്കും, രാമായണം മഹോത്സവം ഒരു വൻ വിജയമാക്കുവാൻ പ്രയത്നിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും സെക്രട്ടറി ബൈജു എസ് മേനോൻ നന്ദി പ്രകാശിപ്പിച്ചു. ആഗസ്റ് 30 മുതൽ സെപ്റ്റംബർ 2 വരെ നടക്കുന്ന കെ എച്ച് എൻ എ കണ്വെൻഷൻ ഒരു വൻ വിജയമാക്കുവാൻ എല്ലാ കുടുംബാംഗങ്ങളെയും ന്യൂ ജേഴ്സി യിലേക്ക് സ്വാഗതം ചെയ്യുന്നതായി ജോയിന്റ് സെക്രട്ടറി ശ്രീ ബിജു കൃഷ്ണൻ അറിയിച്ചു. മഹാ അന്നദാന ചടങ്ങോടെ ഈ വർഷത്തെ രാമായണപാരായണം പര്യവസാനിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഷിക്കാഗോ ഗീതാമണ്ഡലം രാമായണ പാരായണ പര്യവസാനവും ലക്ഷാർച്ചനയും സംഘടിപ്പിച്ചു
11:23 PM Aug 21, 2019 | Deepika.com