മണ്ണംപേട്ട (തൃശൂർ): പതിനെട്ടു വർഷംമുന്പ് മണിപ്പുരിൽ ഭീകരർ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയെങ്കിലും ഓടി രക്ഷപ്പെട്ട മലയാളി വൈദികൻ ഫാ. റാഫി കുറ്റൂക്കാരൻ (57) അമേരിക്കയിലെ സേവനത്തിനിടെ മരിച്ചു. മൃതദേഹം വെള്ളിയാഴ്ചയോടെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി.
ചൊവ്വാഴ്ച രാവിലെ പത്തിന് അമേരിക്കയിലെ കാൻസാസിലുള്ള പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തിയ ശേഷമാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടുവരിക.
ചൊവ്വാഴ്ച നടക്കുന്ന സംസ്കാര ശുശ്രൂഷയിൽ കൻസാസ് ആർച്ച്ബിഷപ് ഡോ. ജോസഫ് ന്യൂമാൻ മുഖ്യകാർമികനാകും.
വികാരി ജനറൽ ബ്രെയിൻ ഷീബർ, വികാരി ഫാ. അന്തോണി ക്യുലെറ്റ്, ഫാ. ജോമോൻ പാലാട്ടി, ഫാ. സുനോജ് തോമസ് എന്നിവർ ശുശ്രൂഷകളിൽ പങ്കെടുക്കും.
ശുശ്രൂഷകളിൽ പങ്കെടുക്കാൻ മണ്ണംപേട്ടയിലെ കുടുംബാംഗങ്ങൾ അമേരിക്കയിലേക്കു പോകാനുള്ള ഒരുക്കത്തിലാണ്. മണ്ണംപേട്ടയിൽ ശനിയാഴ്ച സംസ്കാരകർമം നടത്താനാണ് ബന്ധുക്കൾ ആലോചിക്കുന്നത്.
മണിപ്പൂരിലെ ഇംഫാൽ രൂപതയിലെ വൈദികനായ ഫാ. റാഫി അമേരിക്കയിലെ കാൻസാസ് സർവകലാശാലയിലെ ചാപ്ലിൻ ആയിരുന്നു.
ജസ്വിറ്റ് സന്യാസസമൂഹത്തിന്റെ താമസസ്ഥലത്തെ കൃഷിയിടത്തിൽ ഹൃദ്രോഗം മൂലം മരിച്ചെന്നാണ് വിവരം. ഒറ്റയ്ക്കു താമസിച്ചിരുന്നതിനാൽ ആരും അറിഞ്ഞില്ല. രാവിലെ ദിവ്യബലി അർപ്പിക്കാൻ എത്താത്തതുമൂലം അന്വേഷിച്ചപ്പോഴാണ് കൃഷിയിടത്തിൽ മരിച്ചതായി കണ്ടെത്തിയത്. പോലീസ് നടപടികൾക്കു ശേഷം മൃതദേഹം വിട്ടുകൊടുത്തു.
2001 ഒക്ടോബർ 30നാണ് മണിപ്പുരിലെ ഭീകരർ ഫാ. റാഫിയെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. മണിപ്പുരിലെ റവല്യൂഷണറി പീപ്പിൾസ് ഫോഴ്സിലെ ഭീകരരാണ് തോക്കു ചൂണ്ടി ഫാ. റാഫിയെ തട്ടിക്കൊണ്ടുപോയത്. മർദിച്ചവശനാക്കിയെങ്കിലും അവരുടെ പിടിയിൽനിന്നു കുതറിയോടി രക്ഷപ്പെടുകയായിരുന്നു. ഭീകരർ പിറകേ ഓടുകയും വെടിവയ്ക്കുകയും ചെയ്തു. ദൈവാനുഗ്രഹംകൊണ്ടു മാത്രമാണ് അന്നു ജീവനോടെ രക്ഷപ്പെട്ടത്.പിന്നീട് അദ്ദേഹം കുറച്ചുകാലം തൃശൂരിലെ തലോരിൽ ജസ്യൂട്ട് സന്യാസ സമൂഹത്തോടൊപ്പമായിരുന്നു. 2003ലാണ് അമേരിക്കയിലേക്കു സേവനം മാറ്റിയത്. 2004ൽ അമേരിക്കയിൽ വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഫാ. റാഫി കഴിഞ്ഞ വർഷം കേരളത്തിലെ പ്രളയത്തിനുശേഷം നാട്ടിലെത്തിയിരുന്നു.
കുറ്റൂക്കാരൻ ലോനപ്പൻ- റോസി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ആന്റണി, പോൾ, ജോസ്, വിൻസെന്റ്, ഡേവിസ്ദാസ് സീനിയർ, സിസിലി, ഡേവിസ്ദാസ്.
യുഎസിൽ മരിച്ചതു മണിപ്പൂരിലെ ഭീകരരിൽനിന്നു രക്ഷപ്പെട്ട മലയാളി വൈദികൻ
10:49 PM Aug 17, 2019 | Deepika.com