ദമാം: ആന്തൂരിൽ പുതുതായി നിർമ്മിച്ച കണ്വൻഷൻ സെന്ററിന് പ്രവർത്തനാനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു നവോദയ കിഴക്കൻ പ്രവിശ്യ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി സ്വാഗതം ചെയ്യുന്നതോടൊപ്പം കൂടുതൽ അന്വേഷണങ്ങളിലൂടെ സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കണം, ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കാൻ പാടില്ല. പുതിയ തൊഴിൽ സാഹചര്യങ്ങളിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ നിന്നും പ്രവാസികൾ കൂട്ടത്തോടെ മടങ്ങുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഉപജീവനത്തിനായി ചെറുതും വലുതുമായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കുന്പോൾ ഉദ്യോഗസ്ഥരിൽ ചിലർ സ്വീകരിക്കുന്ന നിഷേധാത്മകമായ നിലപാടുകളാണ് ഇത്തരം സംഭവങ്ങൾക്കു കാരണം. ഭരണസമിതിയുടെയും സർക്കാർസംവിധാനങ്ങളുടെയും ശക്തമായ ഇടപെടലുകളിലൂടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് നവോദയ ആവശ്യപ്പെട്ടു.
ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന വ്യവസായങ്ങളെക്കുറിച്ചു തീർപ്പു കല്പിക്കുന്നതിനായി സർക്കാർ മൂന്നു കേന്ദ്രങ്ങളിലായി പ്രഖ്യാപിച്ച അദാലത്തുകൾ ജില്ലാ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടപ്പിലാക്കുകയും ഇതൊരു സ്ഥിരം സംവിധാനമായി നിലനിർത്തുകയും വേണം. പഞ്ചായത്തു സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്താനും, കാലതാമസം വരുതുന്നതിനെതിരെ ചട്ടം കൊണ്ടുവരാനും, ഓണ്ലൈൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും, അപ്പീൽ സന്പ്രദായത്തിന്റെ കാലാവധി ഒരു മാസമായി നിജപ്പെടുത്താനും, കോഴിക്കോട്ടും കൊച്ചിയിലും ട്രൈബുണൽ കൊണ്ടുവരാനുമുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. വ്യവസായങ്ങൾ തുടങ്ങാൻ നിലവിലുള്ള ഏകജാലക സന്പ്രദായത്തിലെ പോരായ്മകൾ പരിഹരിച്ചു കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നവോദയ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
പ്രവാസി വ്യവസായിയുടെ മരണം: ശക്തമായ നടപടിവേണമെന്ന് നവോദയ
12:08 AM Jun 27, 2019 | Deepika.com