സാൻഫ്രാൻസിസ്ക്കോ: സാൻഫ്രാൻസിസ്ക്കോ ബെവ്യു ഡിസ്ട്രിക്ടിൽ ജൂണ്‍ 23നുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിയായ സയ്യദ് വാസിം അലി (26) ഉൾപ്പെടെ രണ്ടു പേർ മരണപ്പെടുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹൈദരബാദിൽ നിന്നുള്ള വിദ്യാർഥിയായ അലി ഒഴിവു സമയങ്ങളിൽ ലിഫ്റ്റ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.
സംഭവ ദിവസം ഒരു യാത്രക്കാരനുമായി വന്ന അലിയുടെ വാഹനത്തിൽ ട്രാഫിക് സിഗ്നൽ കണ്ടിട്ടും നിർത്താതെ ഓടിച്ചുവന്ന മേഴ്സിഡസ് വാഹനം ഇടിക്കുകയായിരുന്നു. സാൻഫ്രാൻസിസ്ക്കോ തേഡ് സ്ട്രീറ്റ് പോള അവന്യു ഇന്റർസെക്ഷനിലായിരുന്നു അപകടം.
മേഴ്സിഡസിൽ യാത്ര ചെയ്തിരുന്ന രണ്ടു പേർക്ക് നിസാര പരുക്കേറ്റുവെങ്കിലും പരുക്കേൽക്കാതിരുന്ന ഡ്രൈവർ വാഹനത്തിൽ നിന്നും ഓടി രക്ഷപ്പെട്ടു. അലി സംഭവ സ്ഥലത്തുവച്ചും, ടെയോട്ടയിലെ യാത്രക്കാരൻ പിന്നീട് ആശുപത്രിയിലും മരിച്ചു. ലിഫ്റ്റ് കന്പനിയും അലിയുടെ മരണം സ്ഥിരീകരിച്ചു.
ഫ്രീമോണ്ടിൽ താമസിച്ചിരുന്ന അലി കലിഫോർണിയായിൽ ബിരുദ വിദ്യാർഥിയായിരുന്നു. അലിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്ക്കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. അലിയുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് ഗോഫണ്ടിലൂടെ രണ്ടു ദിവസത്തിനകം 61030 ഡോളർ സംഭാവന ലഭിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
കലിഫോർണിയ വാഹനാപകടം: ഇന്ത്യൻ വിദ്യാർഥി ഉൾപ്പെടെ രണ്ടു മരണം
12:07 AM Jun 27, 2019 | Deepika.com