ഡാളസ്: ട്രാൻസ്ഫോർമറിൽ നിന്നും ചെന്പുകന്പി മോഷ്ടിക്കാൻ ശ്രമിച്ചയാൾ വൈദ്യുതാഘാതമേറ്റു മരിച്ചതായി ഡാളസ് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് നോർത്ത് സെൻട്രൽ എക്സ്പ്രസ്വെ ഒലിവ് സ്ട്രീറ്റിൽ 25 കാരനായ ഗബ്രിയേൽ മോൻഹരസിന്റെ മൃതദേഹം നിലത്തു വീണു കിടക്കുന്നതായി സമീപത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്.
ആരോ വെടിയേറ്റു നിലത്തു കിടക്കുന്നതായിട്ടാണ് പോലീസിനു വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ഷോക്കേറ്റു മരിച്ചതാണെന്നു കണ്ടെത്തിയത്. ഡാളസ് കൗണ്ടി മെഡിക്കൽ എക്സാമിനറും സംഭവ സ്ഥലത്തെത്തി മരണകാരണം സ്ഥിരീകരിച്ചു.
ഗബ്രിയേൽ റബറിന്റെ കൈ ഉറകൾ ധരിച്ചിരുന്നതായും ട്രാൻസ്ഫോർമറിൽ കറുത്ത അടയാളം കണ്ടെത്തിയതായും അവിടെ നിന്നും 20-30 അടി അകലെയാണ് മൃതദേഹം കിടന്നിരുന്നതെന്നും പോലീസ് പറഞ്ഞു.
ട്രാൻസ്ഫോർമറിൽ നിന്നും വലിയൊരു ശബ്ദം കേട്ടതായി പോലീസിനു വിവരം ലഭിച്ചു. സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ട്രാൻസ്ഫോർമറിൽ നിന്നും ചെന്പുകന്പി മോഷ്ടിക്കാൻ ശ്രമിച്ചയാൾ ഷോക്കേറ്റു മരിച്ചു
10:52 PM Jun 25, 2019 | Deepika.com