ഒക്ലഹോമ: ചരിത്രത്തിലാദ്യമായി ഡമോക്രാറ്റിക് പാർട്ടിയുടെ ഒക്ലഹോമ സംസ്ഥാന അധ്യക്ഷയായി ആഫ്രിക്കൻ അമേരിക്കൻ വനിതയെ തെരഞ്ഞെടുത്തു. ഒക്ലഹോമ സിറ്റിയിൽ ജൂണ്‍ 8നു ചേർന്ന വാർഷിക കണ്‍വൻഷനിലാണ് അന്പത്തിരണ്ടുകാരിയായ അലിഷ ആൻഡ്രൂസ് തെരഞ്ഞെടുക്കപ്പെട്ടത്.
ഡമോക്രാറ്റിക് ഒൗട്ട് റീച്ച് ഡയറക്ടർ ക്രിസ്റ്റിൻ ബേഡിനെയാണ് അലിഷ പരാജയപ്പെടുത്തിയത്. നിലവിലുള്ള ചെയർമാൻ അന്നാ ലാംഗ്തോണ്‍ രണ്ടു വർഷം പൂർത്തിയാക്കി സ്ഥാനം ഒഴിയുവാൻ തീരുമാനിച്ചതാണ് പുതിയ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ തർക്കമുണ്ടായതിനെ തുടർന്നു ഞായറാഴ്ചയാണ് അന്തിമ ഫലം പ്രഖ്യാപിച്ചത്.
ഒക്ലഹോമ ഡമോക്രാറ്റിക് പാർട്ടി അധ്യക്ഷയായി 2016ൽ തെരഞ്ഞെടുക്കപ്പെട്ടത് 24 വയസുള്ള അന്നെയെയായിരുന്നു. 2018ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉന്നത വിജയം നേടുന്നതിൽ അന്ന വഹിച്ച പങ്ക് നിർണായകമായിരുന്നു. 2020ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിക്കുന്നതിനുള്ള ഉത്തരവാദിത്വമാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അലീഷയിൽ നിഷിപ്തമായിരിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
അലിഷ ആൻഡ്രൂസ് ഡമോക്രാറ്റിക് പാർട്ടിയുടെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ അധ്യക്ഷ
10:31 PM Jun 11, 2019 | Deepika.com