ഹൂസ്റ്റൺ: ആസന്നമായ ഇന്ത്യ ലോക്‌സഭ ഇലക്ഷന്‍ സംവാദം ആവേശോജ്വലമായി. വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും അനുഭാവികളും അരയും തലയും മുറുക്കി എത്തിയതോടെ ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബിന്‍റെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് ടിവിയുടെയും നേര്‍കാഴ്ച്ച പത്രത്തിന്‍റെ സഹകരണത്തോടെ സ്റ്റാഫോര്‍ഡ് കേരളാ ഹൗസില്‍ സംഘടിപ്പിച്ച ഇന്ത്യ ഇലക്ഷന്‍ 2019 ബിഗ് ഡിബേറ്റ് ഗോദയില്‍ ഗ്രേറ്റർ ഹൂസ്റ്റണിലെ ഇന്ത്യക്കാര്‍ അതിശക്തമായി ഏറ്റുമുട്ടി.
യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ മുന്‍കാലങ്ങളിലെ പ്രവര്‍ത്തനവും പ്രകടന പത്രികകളും ശബരിമല പ്രശ്‌നങ്ങളും പ്രവാസികാര്യവും നാടിന്‍റെ വികസനവും തുടങ്ങി എല്ലാ വിഷയങ്ങളിലും ഹൂസ്റ്റണിലെ രാഷ്ട്രീയ പ്രബുദ്ധരായ വ്യക്തികള്‍ അത്യന്തം വീറോടും വാശിയോടും പോരാടി.
ഏപ്രില്‍ 14ന് വൈകുന്നേരം 4 മുതലായിരുന്നു സംവാദം. പ്രസിദ്ധ ടിവി അവതാരിക അനുപമ വെങ്കിടേഷ് മോഡറേറ്ററായി പ്രവര്‍ത്തിച്ചു. ഡിബേറ്റില്‍ ഗ്രേറ്റർ ഹൂസ്റ്റണിലെ രാഷ്ട്രീയ സാംസ്‌കാരിക, സാമൂഹ്യ, മാധ്യമ നേതാക്കളും പ്രവര്‍ത്തകരുമായി ഒട്ടനവധി പേര്‍ പങ്കെടുത്തു. ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്‍റ് ജയിംസ് കുടല്‍ സ്വാഗതം ആശംസിച്ചു. കേരളാ ഡിബേറ്റ് ഫോറം പ്രസിഡന്‍റ് എ.സി. ജോർജ് സംവാദം ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് ആവേശ തിരമാലകള്‍ ഇളക്കി മറിച്ചു യുഡിഎഫിനു വേണ്ടി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സെക്രട്ടറി ജീമോന്‍ റാന്നി, എല്‍ഡിഎഫിനു വേണ്ടി സിപിഎം പ്രവാസി നേതാവ് അക്കു കോശി, എന്‍ഡിഎക്കു വേണ്ടി കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സെക്രട്ടറി ഹരി ശിവരാമന്‍ എന്നിവര്‍ മുന്നണികളെ പ്രതിനിധീകരിച്ച് സംവാദത്തില്‍ പാനലിസ്റ്റുകളായി പങ്കെടുത്തു.
എന്നാല്‍ തികച്ചും സഭ്യവും സമാധാനപരവുമായി പക്ഷേ പ്രതിപക്ഷ ബഹുമാനത്തോടെ തന്നെയാണ് സംവാദം മുന്നേറിയത്. തുടര്‍ന്ന് സദസ്യരില്‍ നിന്ന് പ്രസ്താവനകളുടേയും പാനലിസ്റ്റുകളോടുള്ള ചോദ്യങ്ങളുടേയും അനുസ്യൂതമായ പ്രവാഹവും കുത്തൊഴുക്കുമായിരുന്നു. പാനലിസ്റ്റുകള്‍ പരസ്പരം മുന്നണികള്‍ക്കു വേണ്ടി ആരോപണ പ്രത്യാരോപണങ്ങളുടെ ശരങ്ങള്‍ തൊടുത്തു വിട്ടു. ഇന്തോ അമേരിക്ക പ്രസ് ക്ലബ് ഉപദേശക സമിതി ചെയര്‍മാന്‍ ഈശോ ജേക്കബ് നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ജേക്കബ് കുടശനാട്, റോയി തോമസ്, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഭാരവാഹികളായ സുരേഷ് രാമകൃ്ണന്‍, സൈമണ്‍ വാളച്ചേരില്‍, ആന്‍ഡ്രൂസ് ജേക്കബ്, റെനി കവലയില്‍, ജോജി ജോസഫ്, സിജി ഡാനിയേല്‍ എന്നിവര്‍ സംവാദത്തിന് നേതൃത്വം നല്‍കി.
ഐഎപിസി ഇലക്ഷൻ ബിഗ് ഡിബേറ്റ് ആവേശോജ്ജ്വലം
11:39 PM Apr 17, 2019 | Deepika.com