വുമണ്‍സ് ഫോറം കോർഡിനേറ്റർ (ന്യൂയോർക്ക്) ഡെയ്സി തോമസ് മറിയാമ്മ പിള്ളയെയും ലൈസി അലക്സ് ആനി കോലത്തിനെയും പരിചയപ്പെടുത്തി. വിമൻസ് ഫോറം പ്രവർത്തനോദ്ഘാടനവും വനിതാ ദിനപ്രഭാഷണവും ആനി കോലത്ത് നടത്തി. സ്ത്രീ ശാക്തീകരണം ലോകമെന്പാടും ചർച്ചാ വിഷയമാകുന്പോൾ അഞ്ചു കുരുന്നു മക്കളുമായി ജീവിത നിലനിൽപ്പിനായി പോരാടി വിജയം നേടിയ ആനിയുടെ അനുഭവ കഥകൾ അവർ തന്നെ വിവരിച്ചപ്പോൾ കേട്ടുനിന്നവുരുടെ കണ്ണുകൾ നനഞ്ഞു.
ഏറെ കഠിനാധ്വാനം ചെയ്താണ് താനും ഭർത്താവു ജോർജ് കോലത്തും ബിസിനസ് കെട്ടിപ്പടുത്തത്. ആറു മക്കളിൽ മൂത്തവൻ ജോർജ് ജൂനിയറും ഭർത്താവ് ജോർജ് കോലത്തും വിമാനഅപകടത്തിൽ മരിച്ചതിനെ തുടർന്നു തകർന്നു പോയ താൻ പ്രതീക്ഷ കൈവിടാതെ ഒറ്റയ്ക്ക് ബിസിനസ് നടത്തി മുന്നേറുകയായിരുന്നു. സ്വന്തം ബന്ധുക്കൾ തന്നെ സ്വത്തു തട്ടിയെടുക്കാൻ നടത്തിയ നാടകത്തിന്റെ ഭാഗമായിരുന്നു അറസ്റ്റും കോലാഹലങ്ങളുമൊക്കെ. അമേരിക്ക പോലുള്ള ഈ രാജ്യത്തു അഞ്ചു മക്കളുടെ അമ്മയും വിധവയുമായ തനിക്കു ഈ ഗതി വരുമെന്ന് വിചാരിച്ചില്ലെന്ന് ആനി പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ മറിയാമ്മ പിള്ള തന്റെ നീണ്ട അമേരിക്കൻ ജീവിതത്തിനിടെ നടത്തിയ സാമൂഹ്യ സേവനങ്ങളുടെ ചുരുളുകൾ അഴിച്ചപ്പോൾ കേട്ട് നിന്നവർ വിസ്മയഭരിതരായി. 1976ൽ അമേരിക്കയിലെത്തിയ മറിയാമ്മ കേവലം സെർട്ടിഫൈഡ് നഴ്സിംഗ് അസിസ്റ്റന്റ് (സിഎൻഎ) ആയി ജോലിയിൽ കയറിയാണ് കരിയർ ആരംഭിക്കുന്നത്. ആറു മാസത്തിനുള്ളിൽ ഒരു നഴ്സിംഗ് ഹോമിലെ ചാർജ് നഴ്സായി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നഴ്സ് പ്രാക്ടീഷണർ കൂടിയായ മറിയാമ്മ ഇന്ന് നാലു നഴ്സിംഗ് ഹോമുകൾ സ്വന്തമായുള്ള സ്ത്രീ ശക്തിയാണ്. 4000 പേർക്ക് തൊഴിൽ നൽകുന്ന അവരുടെ നഴ്സിംഗ് ഹോമിന് പ്രസിഡണ്ട് ബുഷിന്റെ അവാർഡ് ഉൾപ്പെടെ മികച്ച നഴ്സിംഗ് ഹോമിനുള്ള ഷിക്കാഗോ ഗവർണരുടെ പുരസ്കാരം ആറുതവണ ലഭിച്ചിട്ടുണ്ട്.
അന്തരിച്ച കെ.എം. മാണിയാണു അവരെ ഉരുക്കു വനിത എന്നു വിശേഷിപ്പിച്ചത്. കർമ്മരംഗത്തെ മികവാണ് മറിയാമ്മ പിള്ളയെ വ്യത്യസ്തയാക്കുന്നതെന്നു ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായർ പറഞ്ഞു. ഫൊക്കാനയുടെ ഉരുക്കു വനിത എന്ന പേരിനു എന്തുകൊണ്ടും മറിയാമ്മ അർഹയാണെന്നും അദ്ദേഹം പറഞ്ഞു.
ആശാ കിരണ്‍ വൊക്കേഷണൽ സെന്ററിനു വേണ്ടി വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ധനസമാഹാരത്തിലേക്കുള്ള ആദ്യ ചെക്ക് മാധവൻ നായർ അദ്ദേഹത്തിന്റെ എംബിഎൻ ഫൗണ്ടേഷൻ വകയായി നൽകി. തുടർന്ന് ’സ്ത്രീ സമത്വം’ എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു.
മേരിക്കുട്ടി മൈക്കൾ പ്രാർഥനാ ഗീതമാലപിച്ചു. ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളി, കേരള കൾച്ചറൽ ഫോറം വൈസ് പ്രസിഡണ്ട് ചിന്നമ്മ പാലാട്ടി, തുടങ്ങിയവർ പ്രസംഗിച്ചു. ഫൊക്കാന അസോസിയേറ്റ് ജോയിന്റ് ട്രഷറർ ഷീല ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഡോ. സുജ ജോസ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ