ജിദ്ദ: മലയാള കവിതയ്ക്കും സാഹിത്യത്തിനും അറബ് കാവ്യലോകത്ത് ലബ്ധപ്രതിഷ്ഠ നേടിക്കൊടുത്ത പ്രശസ്ത അറബ് കവിയും സാഹിത്യകാരനുമായ ഡോ. ശിഹാബ് ഗാനിം ജിദ്ദയിലെ സാഹിത്യ പ്രതിഭകളുമായി സംവദിക്കുന്നു.
’ഡോ. ഗാനിമിനൊപ്പം ഹൃദയപൂർവം’ എന്ന പരിപാടിയിൽ വിദ്യാർഥികളടക്കം കവികളുടെയും എഴുത്തുകാരുടെയും ക്ഷണിക്കപ്പെട്ട സദസിന് മുന്പാകെ ഗാനിം തന്റെ കാവ്യപ്രപഞ്ചത്തിന്റെ കിളിവാതിൽ തുറക്കും. മലയാള കവിതയുമായുള്ള കാൽനൂറ്റാണ്ടായുള്ള ചങ്ങാത്തവും കവികളുമായുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുമെന്ന് ഗുഡ്വിൽ ഗ്ലോബൽ ഇനിഷ്യെറ്റീവ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
റൂർക്കി സർവകലാശാലയിൽനിന്ന് എൻജിനീയറിംഗിൽ മാസ്റ്റർ ബിരുദവും ബ്രിട്ടനിലെ വെയിൽസ് യൂണിവേഴ്സിറ്റിയിൽനിന്ന് സാന്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയ ഗാനിം ഇംഗ്ലീഷിലും അറബിയിലുമായി അറുപതിലേറെ കൃതികളുടെ രചയിതാവാണ്. മലയാളത്തിലെ നിരവധി പ്രമുഖ കവികളുടെ കവിതകൾ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കമലാ സുരയ്യയുടെ 40 കവിതകളുടെ സമാഹാരമായ ’യാ അല്ലാഹ്’ ’സുരയ്യയുടെ ഗീതങ്ങൾ’ എന്ന പേരിൽ അറബിയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. അറബ് ലോകത്തെ ഇന്ത്യയുടെ സാംസ്കാരിക അംബാസഡറായി അറിയപ്പെടുന്ന ഡോ. ഗാനിമിന്റെ ഇന്ത്യൻ സാഹിത്യവുമായി ബന്ധപ്പെട്ട ആദ്യ ഇംഗ്ലീഷ് കൃതി ’കേരളത്തിൽനിന്നുള്ള കവിതകൾ’ എന്നതാണ്.
ഗാനിമിന്റെ അറബി കവിതാ സമാഹാരം പ്രഫ. സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് നിരവധി മലയാളം എഴുത്തുകാർ ചേർന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ കാവ്യകൃതി ’ദൈവദശകം’ പ്രധാന വിവർത്തനങ്ങളിലൊന്നാണ്. സുഗതകുമാരിയുടെ ’രാത്രിമഴ’ യുടെ പരിഭാഷയായ ’മതറുല്ലൈൽ’ പ്രശസ്ത കൃതികളിലൊന്നാണ്. ടാഗോർ അവാർഡ്, ദുബായ് ഇന്റർനാഷണൽ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഡോ. ഗാനിമിനെ കേരള സർക്കാരും കേരള സാഹിത്യ അക്കാദമിയും ആദരിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായിൽ മരിതേരി, ജനറൽ സെക്രട്ടറി ഹസൻ ചെറൂപ്പ, ട്രഷറർ പി.വി ഹസൻ സിദ്ദീഖ്, പ്രോഗ്രാം ചീഫ് കോഓർഡിനേറ്റർ മുസ്തഫ വാക്കാലൂർ എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
’ഡോ. ഗാനിമിനൊപ്പം ഹൃദയപൂർവം’ 13 ന് ജിദ്ദയിൽ
11:51 PM Apr 12, 2019 | Deepika.com