അബുദാബി: ഗതാഗത വിഭാഗവുമായി സഹകരിച്ച് മുഷ്റിഫ് മാളിലേക്ക് സൗജന്യ ബസ്
സർവീസ് ആരംഭിക്കുന്നു. പത്തു ദിവസത്തിനകം ബസുകൾ സേവനം ആരംഭിക്കും. ഷോപ്പിംഗ് മാളിന് 10 കിലോമീറ്റർ ചുറ്റളവിലാണ് സൗജന്യ സേവനം. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ സിഇഒ സെയ്ഫി രൂപാവാലയും പബ്ലിക് ട്രാൻസ്പോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ബിൻ ഹമദ് അൽ മുഹൈരിയും ഒപ്പുവച്ചു.
പബ്ലിക് ട്രാൻസ്പോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ബിൻ ഹമദ് അൽ മുഹൈരിയും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയും ചേർന്നു സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു.
പരിസ്ഥിതി സൗഹൃദ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ആദ്യ ചുവടാണ് സൗജന്യ ബസ് സേവനമെന്നും സമാന നടപടികളിലേക്ക് മറ്റു മാളുകളും വരുമെന്നാണ് പ്രതീക്ഷയെന്നും യൂസഫലി പറഞ്ഞു.
രാവിലെ 9 മുതൽ രാത്രി 11 വരെ ഒരുമണിക്കൂർ ഇടവിട്ട് സർവീസുണ്ടായിരിക്കും. മുറൂർ റോഡ്
എയർപോർട്ട് റോഡ്, അഡ്നെക് റോഡ് എന്നീ മൂന്നു റൂട്ടുകളിലോടുന്ന ബസുകൾ പരിസര
പ്രദേശങ്ങളിലെ താമസകേന്ദ്രങ്ങളിൽകൂടി കറങ്ങിയായിരിക്കും മാളിലും തിരിച്ചും ആളുകളെ
എത്തിക്കുകയെന്ന് മാൾ മാനേജർ അരവിന്ദ് രവി പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് റൂട്ടിലും ബസ് സ്റ്റോപ്പിലും മാറ്റം വരുത്തുമെന്നും സൂചിപ്പിച്ചു. ജനങ്ങളുടെ പ്രതികരണം അനുസരിച്ച് കൂടുതൽ ബസുകൾ ഏർപ്പെടുത്തുമെന്ന് മുഹമ്മദ് ബിൻ ഹമദ് അൽ മുഹൈരി പറഞ്ഞു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
മുഷ്റിഫ് മാളിലേക്കു സൗജന്യ ബസ് സർവീസ് തുടങ്ങുന്നു
11:38 PM Mar 26, 2019 | Deepika.com