വെര്‍മോണ്ട്: 2020 -ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വെര്‍മോണ്ടില്‍ നിന്നുള്ള യുഎസ് സെനറ്റര്‍ ബെര്‍ണി സാന്‍റേഴ്‌സ് പ്രഖ്യാപിച്ചു.'ട്രമ്പിനെ പരാജയപ്പെടുത്തുക' എന്നതാണ് ലക്ഷ്യമെന്ന് ഫെബ്രുവരി 19 ന് പുറത്തിറക്കിയ ഔദ്യോഗീക പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബെര്‍ണിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തോടെ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വന്‍ നിരയാണ് പ്രൈമറിക്കുവേണ്ടി രംഗത്തിറങ്ങിയിട്ടുള്ളത്.എലിസമ്പത്ത് വാറന്‍, കമലാ ഹാരിസ്, കോരി ബുക്കര്‍ ഉള്‍പ്പെടെ പത്തോളം സ്ഥാനാര്‍ഥികള്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണവും ഫണ്ട് ശേഖരണവും ആരംഭിച്ചു.
2016 ലെ ഡമോക്രാറ്റിക്ക് പ്രൈമറിയില്‍ ഹില്ലരിയോട് അവസാന നിമിഷം വരെ പൊരുതി നിന്നതിനുശേഷമാണ് സാന്‍റേഴ്സന് അടിയറവു പറയേണ്ടി വന്നത്.
ന്യൂയോര്‍ക്കിലെ ബ്രൂക്കിലിനില്‍ 1941 ല്‍ ജനിച്ച സാന്‍റേഴ്‌സ് ബര്‍ലിംഗ്ടണ്‍ മേയര്‍, യുഎസ് പ്രതിനിധി സഭാംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2007 മുതല്‍ സെനറ്ററാണ്. ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റും പ്രോഗ്രസീവുമായി അറിയപ്പെടുന്ന ബെര്‍ണി സാമ്പത്തിക അസമത്വത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും ഹെല്‍ത്ത് കെയര്‍ പരിഷ്‌ക്കാരങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്തിരുന്നു.
ഡമോക്രാറ്റിക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ ഇത്തവണയെങ്കിലും ഭാഗ്യം കടാക്ഷിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ബെര്‍ണി സാന്‍റേഴ്സ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു
10:27 PM Feb 20, 2019 | Deepika.com