അലബാമ: വധശിക്ഷ നടപ്പാക്കുന്ന ചേംബറിൽ ഇമാമിന്റെ സാന്നിധ്യം വേണമെന്ന മുസ്ലിം പ്രതിയുടെ ആവശ്യം തള്ളി സുപ്രീംകോടതി വിധി പ്രസ്താവിച്ചതിന് തൊട്ടടുത്ത മണിക്കൂർ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.
അലബാമയിൽ ഫെബ്രുവരി 7 വ്യാഴാഴ്ച രാത്രി 10.30 നായിരുന്നു ഡൊമിനിക് റെ (42)യുടെ വധശിക്ഷ ജയിലധികൃതർ നടപ്പാക്കിയത്. മാരകമായ വിഷം സിരകളിലേക്ക് പ്രവേശിപ്പിച്ചു മിനിറ്റുകൾക്കകം മരണം സ്ഥിരീകരിച്ചു.
ജയിലിൽ ക്രിസ്ത്യൻ ചാപ്ലയനായി പ്രവർത്തിക്കുന്ന വ്യക്തിയുടെ സാന്നിധ്യം വധശിക്ഷ നടപ്പാക്കുന്പോൾ ചേംബറിൽ അനുവദിച്ചിരിക്കുന്നതുപോലെ മുസ്ലീം മത വിശ്വാസിയായ തനിക്ക് ഇമാമിന്റെ സാന്നിധ്യം ആവശ്യമാണെന്ന് പ്രതിയുടെ അപേക്ഷ ഫെബ്രുവരി 6 ബുധനാഴ്ച യുഎസ് സർക്യൂട്ട് കോടതി അംഗീകരിച്ചിരുന്നു. പ്രതിയുടെ മതപരമായ അവകാശം നിഷേധിക്കരുത് എന്നു ചൂണ്ടിക്കാട്ടിയാണു സർക്യൂട്ട് കോടതി അനുകൂല വിധി പ്രഖ്യാപിച്ചത്.
എന്നാൽ യുഎസ് സുപ്രീംകോടതി നാലിനെതിരെ അഞ്ചു വോട്ടുകളോടെ സർക്യൂട്ട് കോടതിയുടെ വിധി അസ്ഥിരപ്പെടുത്തി വധശിക്ഷ നടപ്പാക്കുന്നതിനനുമതി നൽകുകയായിരുന്നു. ജനുവരി 28 വരെ പ്രതി ഈ ആവശ്യം ഉന്നയിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി വധ ശിക്ഷക്ക് അനുമതി നൽകിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെ ഒരു പ്രതിസന്ധി ഉടലെടുത്തതെന്ന് ഡെത്ത് പെനാലിറ്റി ഇൻഫർമേഷൻ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ റോബർട്ട് പറഞ്ഞു. പ്രതിയുടെ ആവശ്യം അംഗീകരിക്കാതെ വധശിക്ഷ നടപ്പാക്കുന്നതു തെറ്റാണെന്ന് സുപ്രീം കോടതി ജഡ്ജി എലിന വിയോജന കുറിപ്പെഴുതിയിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പ്രതിക്ക് ഇമാമിന്റെ സാന്നിധ്യം വേണമെന്ന ആവശ്യം തള്ളി; അലബാമയിൽ വധശിക്ഷ നടപ്പാക്കി
10:52 PM Feb 11, 2019 | Deepika.com