ന്യൂയോർക്ക് : സാന്പത്തിക അടിസ്ഥാനത്തിൽ രാജ്യത്ത് സംവരണം ഏർപ്പെടുത്തുവാനുള്ള നിയമനിർമ്മാണ നടപടികളുമായി മുന്നേറുന്ന കേന്ദ്ര സർക്കാരിന്റെ നടപടി സാധാരണക്കാർക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ്. നാളിതുവരെ ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം നടത്തിവന്നിരുന്ന സംവരണം ഇനിമുതൽ സമൂഹത്തിൽ അവശതയനുഭവിക്കുന്ന ഏവർക്കും പ്രയോജനപ്പെടുത്തുന്ന ഈ നിയമനിർമ്മാണം വിപ്ലവകരമായ മാറ്റമാകും ഉണ്ടാകുന്നത്.
വിദ്യാഭ്യാസമേഖലയിലും ഉദ്യോഗരംഗത്തും എത്തിനോക്കുവാൻ പോലുമാകാതെ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന, ഒരു വിധത്തിൽ എല്ലാരീതിയിലും അടിച്ചമർത്തപ്പെട്ടിരുന്ന വലിയൊരു ജനത്തിന് മുന്നേറുവാൻ സഹായിച്ചതാണ് ജാതിസംവരണം. സ്വാതന്ത്ര്യാനന്തരം ഭാരത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പഠിച്ചുയരുവാനും ഉദ്യോഗങ്ങൾ വഹിക്കുവാനും തൻമൂലം ജീവിതനിലവാരം തന്നെ ഉയർത്തുവാനും ഈ സംവിധാനം സഹായകമായി.
കേരളത്തിന്റെ പശ്ചാത്തലത്തിൽ നോക്കുന്പോൾ കഴിഞ്ഞ ഏഴുപതിറ്റാണ്ട സാമൂഹ്യ വ്യവസ്ഥിതിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഏറെ അഭിമാനകരമാണ്. സ്വാതന്ത്ര്യ ലബ്ധിക്കു മുൻപേ തന്നെ കർഷക സമരങ്ങളും, ക്ഷേത്രപ്രവേശന ലബ്ധിക്കുവേണ്ടി നടത്തിയ പരിശ്രമങ്ങളും എല്ലാം നമ്മുടെ പൂർവിക രാഷ്ട്രീയ നേതാക്കളുടെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.
എല്ലാ രാഷ്ട്രീയകക്ഷികളും തത്വത്തിൽ സാന്പത്തിക സംവരണത്തെ അനുകൂലിച്ചുവെങ്കിലും പ്രതിപക്ഷകക്ഷികൾ ഉന്നയിക്കുന്ന ആശങ്കകൾ ദൂരീകരിക്കുക കൂടി ചെയ്താൽ കിടയറ്റ നിയമനിർമ്മാണം സാധ്യമാക്കുവാൻ കഴിയും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് നിലവിലുള്ള സംവരണം പാടേ നിർത്തലാക്കാതെ സാന്പത്തിക അടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തുവാൻ തുല്യനീതി ഉറപ്പാക്കുവാൻ നമുക്ക് കഴിയും. ഇപ്പോൾ അവശതയനുഭവിക്കുന്ന മുന്നോക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കുകൂടി സംവരണം ലഭ്യമാക്കുക വഴി വിപ്ലവകരമായ മാറ്റത്തിന് രാജ്യത്തിന് തുടക്കമിടും.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
സാന്പത്തിക സംവരണം അനിവാര്യം: ക്യാപ്റ്റൻ രാജു ഫിലിപ്പ്
11:30 PM Jan 16, 2019 | Deepika.com