സാൻഫ്രാൻസിസ്ക്കോ: അമേരിക്കയിൽ അനധികൃതമായി കുടിയേറിയ കുറ്റത്തിന് പുറത്താക്കപ്പെട്ട നഴ്സ് മറിയ മെൻഡോസായെ ഇമ്മിഗ്രേഷൻ അധികൃതർ എച്ച് വണ്‍ ബി വിസയിൽ വീണ്ടും തിരികെ കൊണ്ടുവന്നു.
ഓക്ക്ലാന്റ് ഓണ്‍കോളജി നഴ്സായി ജോലി ചെയ്യുന്നതിനിടയിലാണ് 2017 ഓഗസ്റ്റിൽ ഇവരേയും ഭർത്താവിനേയും അമേരിക്കയിൽ നിന്നും നാടുകടത്തിയത്.
ഡിസംബർ 15 ശനിയാഴ്ച സാൻഫ്രാൻസിസ്ക്കോ രാജ്യാന്തര വിമാനത്താവളത്തിൽ മെക്സിക്കോയിൽ നിന്നും എത്തിച്ചേർന്ന മറിയക്ക് ഉൗഷ്മള വരവേൽപാണ് ലഭിച്ചത്. ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും നല്ല ക്രിസ്മസ് സമ്മാനമാണിതെന്ന് മറിയ പറഞ്ഞു.
ട്രംപിന്റെ അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമാണ് ഇരുവരേയും പത്ത് വർഷത്തിനുള്ളിൽ അമേരിക്കയിൽ പ്രവേശിക്കരുതെന്ന് വിലക്കിലാണ് നാടുകടത്തിയത്.
ഈ ദന്പതിമാരുടെ നാലുമക്കളിൽ മൂന്നു പേരെ അമേരിക്കയിൽ നിർത്തിയിരുന്നു. ഇളയ മകനുമായാണ് മെക്സിക്കോയിലേക്ക് പോയത്. നാലു കുട്ടികളുടെ മാതാപിതാക്കളെ നാടുകടത്തിയത് ദേശീയ മാധ്യമങ്ങളിലും സോഷ്യൽ മീഡിയാകളിലും ചർച്ചാ വിഷയമായിരുന്നു. മറിയ മുൻപ് ജോലി ചെയ്തിരുന്ന ഓക്ക്ലാന്റ് ഐലാന്റ് ആശുപത്രിയിൽ ജോലിയിൽ വീണ്ടും പ്രവേശിക്കും.
റിപ്പോർട്ട്: പി.പി. ചെറിയാൻ
അനധികൃതമായി കുടിയേറിയതിന് പുറത്താക്കപ്പെട്ട നഴ്സ് വീണ്ടും അമേരിക്കയിൽ
09:32 PM Dec 17, 2018 | Deepika.com