ഡോവർ/ന്യൂജേഴ്സി: ഡോവർ വെസ്റ്റ് ബ്ലാക്ക് വെൽ സ്ട്രീറ്റിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയിലെ വൻ തീപിടിത്തം. ഷോർട്ട് സർക്യൂട്ട് മൂലമെന്നു പ്രാഥമിക നിഗമനം. അട്ടിമറിയ്ക്കുള്ള സാധ്യതയില്ലെന്നാണു സംഭവ സ്ഥലത്തു പരിശോധന നടത്തിയ വിവിധ ഏജൻസികളുടെ നിഗമനം.
വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണു പള്ളിയുടെ പിന്നിലെ മേല്‍ക്കൂരയിലും ആറ്റിക്കിലും തീപിടിത്തമുണ്ടായത്. സംഭവസമയത്ത് പള്ളിയിൽ ആരുമുണ്ടായിരുന്നില്ല. ഉടനെ താഴത്തെ നിലയിലുള്ള ഫയർ അലാറം മുഴങ്ങി. 3.04നു ഫയർ ഡിപ്പാർട്ട്മെന്റിൽ വിവരമറിയിച്ചു. തുടർന്നു ഫയർപോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഒരു മണിക്കൂറിനകം തീ നിയന്ത്രണവിധേയമായി.
രണ്ടു ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റിട്ടുണ്ട്. ഒരാൾക്ക് പുക ശ്വസിച്ചാണു പരുക്ക്. എന്നാൽ ഗുരുതരാവസ്ഥയില്ലെന്നു ടൗണ്‍ പബ്ലിക്ക് സേഫ്ടി ഡയറക്ടർ ഡാനിയൽ ഡിഗ്രൂട്ട് അറിയിച്ചു.
വികാരി ഫാ. ഷിബു ഡാനിയലിന്റെ നേതൃത്വത്തിൽ 40ൽ പരം കുടുംബങ്ങളാണു ഇടവകയിലുള്ളത്.പള്ളിയുടെ അൾത്താര പുതുക്കാൻ ടൗണിൽ നിന്ന് ഏറെ ശ്രമങ്ങൾക്കു ശേഷം അന്തിമാനുമതി ലഭിച്ചതും കഴിഞ്ഞ ദിവസമാണ്.
മുഖ്യ അൾത്താരയും ഇടത്തൂള്ള അൾത്താരയും സ്റ്റോർ മുറിയും കത്തി നശിച്ചു. ആരാധനയ്ക്ക് ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും കത്തി നശിച്ചുവെന്ന് വികാരി ഫാ. ഷിബു ഡാനിയൽ പറഞ്ഞു. എന്നാൽ ആർക്കും കാര്യമായ അപകടം ഒന്നും ഉണ്ടാകാതിരുന്നത് ദൈവാനുഗ്രഹമെന്നു കരുതുന്നു. അൾത്താരയും സമീപ ഭാഗങ്ങളുമെല്ലാം കത്തി നശിച്ചു.
തീപിടിച്ച കാര്യം ഫയർ അധികൃതർ അറിയിച്ച ഉടൻ രക്ഷാപ്രവർത്തനത്തിനു സഹായിക്കാൻ അജിത്ത് മാത്തൻ, ഫിലിപ്പ് ജോസഫ്, ജിമ്മി അച്ചേരിൽ എന്നിവരെത്തി. പിന്നാലെ ട്രസ്റ്റി ഫിലിപ്പ് തങ്കച്ചനും അച്ചനുമെത്തി. ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ വൈകിട്ട് വിശ്വാസികളുടെ യോഗം ചേരുന്നു.
ഡോവർ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിലെ തീപിടിത്തം: ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
10:10 PM Dec 15, 2018 | Deepika.com