പോലീസ് ഓഫീസറെ വധിച്ച കേസിൽ നാലാമത്തെ പ്രതിയുടെ വധശിക്ഷയും നടപ്പാക്കി

08:09 PM Dec 05, 2018 | Deepika.com
ഹണ്ട്സ് വില്ല (ടെക്സസ്) ∙ ഇർവിംഗ് പോലീസ് ഓഫീസർ ഒബറി ഹോക്കിൻസിനെ (29) വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 7 പേരിൽ, നാലാമനായ ജോസഫ് ഗാർസിയായുടെ (47) വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി.

വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു. പതിനെട്ട് വർഷം മുമ്പ് ക്രിസ്മസ് തലേന്ന് കവർച്ചാ ശ്രമത്തിനിടെയാണ് കുപ്രസിദ്ധമായ ടെക്സസ് സെവൻ ഗ്രൂപ്പിലെ അംഗമായ ജോസഫ് ഗാർസിയ പോലീസ് ഓഫീസറെ വെടിവച്ചു കൊലപ്പെടുത്തിയത്. എന്നാൽ കേസിൽ പ്രതിയായ ഗാർസിയാണ് വെടിവച്ചതെന്നു തെളിയിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സൗത്ത് ടെക്സസ് ജയിലിൽ കൊലകുറ്റത്തിന് 50 വർഷം തടവ് ശിക്ഷയനുഭവിച്ചിരുന്ന ഗാർസിയ, മറ്റ് ആറ് പ്രതികൾക്കൊപ്പം ജയിൽ ചാടി സമീപമുള്ള ഷോപ്പിൽ കവർച്ച ചെയ്യുന്നതറിഞ്ഞു സ്ഥലത്തെത്തിയ ഓഫീസർ ഹോക്കിൻസനെ, ഇവർ പതിയിരുന്നു വെടിവയ്ക്കുകയായിരുന്നു. 11 വെടിയേറ്റ ഓഫിസർ സംഭവസ്ഥലത്തു തന്നെ മരിച്ചു.

അത്യപൂർവമായ കേസിൽ 7 പേർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. ഇതിൽ മൂന്നു പേരുടെ വധശിക്ഷ നേരത്തെ നടപ്പാക്കിയിരുന്നു. ഒരാൾ ജയിലിൽ ആത്മഹത്യ ചെയ്തു. ഗാർസിയ നാലാമനാണ്. ഇനി രണ്ടു പേർ കൂടി വധശിക്ഷ കാത്തു ജയിലിൽ കഴിയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ