ഷിക്കാഗോയിൽ റോഷി അഗസ്റ്റിന്‍ എംഎല്‍എയ്ക്ക് സ്വീകരണം

10:28 PM Nov 20, 2018 | Deepika.com
ഷിക്കാഗോ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ റോഷി അഗസ്റ്റിന്‍ എംഎല്‍എയ്ക്ക് യുഡിഎഫ് ഷിക്കാഗോയുടെ നേതൃത്വത്തില്‍ പൗരസ്വീകരണം നല്‍കി.

സെന്‍റ് മേരീസ് ക്‌നാനായ പള്ളി ഹാളില്‍ നടന്ന സ്വീകരണ സമ്മേളനം വികാരിയും ക്‌നാനായ റീജണല്‍ വികാരി ജനറാളുമായ ഫാ. തോമസ് മുളവനാല്‍ പ്രളയത്തില്‍ തകര്‍ന്നവർക്കുള്ള സഹായധനം എംഎല്‍എയ്ക്കു നൽകി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് ഇടുക്കി ജില്ലയിലാണെന്നു മറുപടി പ്രസംഗത്തില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. അവിടെ റോഡുകളും പാലങ്ങളും നിരവധി വീടുകളും തകര്‍ന്നു. ജില്ലയുടെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലായി. ഇടുക്കി നിയോജകമണ്ഡലം പാടേ തകര്‍ന്നു. അവിടെ കൂടുതലും ക്ഷീര കര്‍ഷകരും കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്നവരുമായ സാധാരണക്കാരാണ്. അവരുടെയൊക്കെ ജീവിതം ഇപ്പോഴും തകര്‍ന്ന അവസ്ഥയില്‍ തന്നെയാണ്. വരുമാനമില്ല. ഗവണ്‍മെന്‍റ് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ കൊണ്ട് ഒന്നിനും തികയുന്നില്ല. അവരെ സഹായിക്കുവാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും മറ്റുള്ളവര്‍ സന്മനസ് കാണിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരുംകൂടി സഹകരിച്ചാല്‍ ഇടുക്കിയെ രണ്ടു വര്‍ഷത്തിനുള്ളില്‍ പഴയതിലും ഭംഗിയുള്ള മണ്ഡലമാക്കി മാറ്റാമെന്ന് ഉറപ്പുണ്ടെന്നു അദ്ദേഹം എടുത്തുപറഞ്ഞു.


യുഡിഎഫ് കണ്‍വീനര്‍ ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ജയ്ബു മാത്യു കുളങ്ങര സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സണ്ണി വള്ളിക്കളം, വര്‍ഗീസ് പാലമലയില്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍, തോമസ് മാത്യു പടന്നമാക്കല്‍, സന്തോഷ് നായര്‍, ഫാ. ഫിലിപ്പ് തൊടുകയില്‍, മറിയാമ്മ പിള്ള, ബിജി എടാട്ട്, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, പീറ്റര്‍ കുളങ്ങര, റോയി മുളകുന്നം, ജോര്‍ജ് പണിക്കര്‍, പോള്‍ പറമ്പി, സൈമണ്‍ പള്ളിക്കുന്നേല്‍, ജോര്‍ജ് പ്ലാത്തോട്ടം തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. സിനു പാലയ്ക്കത്തടം എം.സിയായി സമ്മേളന പരിപാടികള്‍ നിയന്ത്രിച്ചു. സ്വീകരണ സമ്മേളനത്തിന് ബിജു കിഴക്കേക്കുറ്റ്, ടോമി അംബേനാട്ട്, ജോണ്‍ പാട്ടപതി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം