ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂൾ കുട്ടികൾ "ഈശോയ്ക്കൊരു കുഞ്ഞാട് ' പദ്ധതിക്കായി കൈകോർക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നവംബർ 18 ഞായറാഴ്ച രാവിലെ റവ. ഫാ. ഫിലിപ്പ് തൊടുകയിൽ നിർവഹിച്ചു. ഇതിലൂടെ കേരളത്തിലെ പ്രളയ ബാധിത മേഖലകളിൽ ജീവിതം പുനഃസൃഷ്ടിക്കുവാനായി കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ഈ വർഷത്തെ ക്രിസ്തുമസിനോട് അനുബന്ധിച്ചു വേദപാഠ കുട്ടികൾ ആട്ടിൻകുട്ടികളെ നൽകുന്നു.
കുഞ്ഞാടുകൾക്കു വേണ്ടിയുള്ള പണം ക്ലാസ് അടിസ്ഥാനത്തിലാണ് സ്വരൂപിക്കാൻ തീരുമാനിച്ചിരിക്കുന്നത് . ഓരോ ക്ലാസും ഒന്നോ അതിലധികമോ ആട്ടിൻകുട്ടികളെയാണ് പ്രളയ മേഖലയിലെ കുടുംബങ്ങൾക്ക് കൈമാറുന്നത്. ക്രിസ്മസ് ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയും ക്രിസ്മസ് സമ്മാനങ്ങളിൽ നിന്നും ഒരു വിഹിതം മാറ്റിവച്ചുമാണ് കുഞ്ഞാടുകൾക്കുള്ള തുക കുട്ടികൾ കണ്ടത്തുന്നത്.
കോട്ടയം, മലബാർ മേഖലകളിലെ സോഷ്യൽ സർവീസ് സൊസൈറ്റി മേഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പാശ്ചാത്യ സംസ്കാരത്തിൽ വളരുന്ന കുട്ടികൾക്ക് കേരളമണ്ണിനോടു താൽപര്യം ഉണ്ടാകുവാനും പങ്കുവയ്ക്കലിന്റെയും കരുണയുടെയും സ്വഭാവഗുണവിശേഷങ്ങൾ കുട്ടികളിൽ വളർത്തി എടുക്കുവാനും പദ്ധതി സഹായിക്കുമെന്ന് വികാരി ഫാ. തോമസ് മുളവനാലും അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിലും പ്രത്യാശ പ്രകടിപ്പിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
"ഈശോയ്ക്കൊരു കുഞ്ഞാട് 'പദ്ധതിക്കായി വേദപാഠ കുട്ടികൾ കൈ കോർക്കുന്നു
08:49 PM Nov 19, 2018 | Deepika.com