കുവൈത്ത് സിറ്റി : കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
രാജ്യവ്യാപകമായി കനത്ത മഴ തുടർന്നു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി പല ഭാഗത്തും മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഹ്മദി, വഫ്ര, നുവൈസീബ് തുടങ്ങിയ സ്ഥലങ്ങളിലും എഴാം റിംഗ് റോഡ് , നാൽപ്പതാം നന്പർ റോഡിലും കനത്ത മഴ കാരണം വെള്ളക്കെട്ടുണ്ടായി. അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് വിവിധ ഗവർണറേറ്റുകളിൽ താൽക്കാലിക ഷെൽട്ടർ തയാറാക്കിയിട്ടുണ്ട്.
ശക്തമായ മഴക്ക് സാധ്യതയുള്ള സാഹചര്യത്തിൽ അത്യാവശ്യ കാരണമില്ലാതെ പുറത്തേക്ക് ഇറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യനിവാസികളോട് ആവശ്യപ്പെട്ടു. ഏതൊരു സാഹചര്യത്തെയും നേരിടുവാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും വിവധ മന്ത്രാലങ്ങൾ നേതൃത്വത്തിൽ തയാറാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ച് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ മഴ കുവൈത്തിൽ ലഭിച്ചത്. ഒരൊറ്റ ദിവസം 111 മില്ലിമീറ്റർ മഴയാണ് കിട്ടിയത്. സാധാരണ ഗതിയിൽ ഒരു വർഷംകൊണ്ട് ലഭിച്ചിരുന്ന മഴയാണ് ഒറ്റദിവസം പെയ്തത്. അതിനിടെ മഴക്കെടുതിയിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകിയേക്കുമെന്ന് പ്രാദേശിക പത്രങ്ങൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കനത്ത മഴ: സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു
10:30 PM Nov 14, 2018 | Deepika.com