അബുദാബി: ഉംറ തീർഥാടനം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്ന നാല് വയസുള്ള മലയാളി ബാലൻ വിമാനത്തിൽ മരിച്ചു. അപസ്മാരരോഗം മൂർഛിച്ചതിനെ തുടർന്നായിരുന്നു മരണം. സൗദിയിൽനിന്ന് തിരികെ നാട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ദുരന്തം.
ജിദ്ദയിൽനിന്നും കോഴിക്കോട്ടേയ്ക്കു ഒമാൻ എയർവെയ്സിന്റെ വിമാനത്തിൽ കുട്ടിയും കുടുംബവും വരികയായിരുന്നു. കുട്ടിക്ക് രോഗംമൂർഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം അബുദാബിയിൽ അടിയന്തരമായി വിമാനം ഇറക്കി.
പുതിയപുരയിൽ യെഹിയ എന്ന ബാലനാണ് മരിച്ചത്. നടക്കാനോ സംസാരിക്കാനോ സാധിക്കാത്ത കുട്ടിയായിരുന്നു യെഹിയ. വിമാനം പറന്നുയർന്ന് 45 മിനിറ്റുകൾക്ക് ശേഷമാണ് കുട്ടിക്ക് അപസ്മാരം ഉണ്ടായത്. മാതാപിതാക്കളും ബന്ധുക്കളും അടക്കം 13 അംഗ സംഘത്തിനൊപ്പമാണ് യെഹിയ ഉംറ തീർഥാടനത്തിന് എത്തിയത്. കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തിയതായി ബന്ധുക്കൾ അറിയിച്ചു.
ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി ബാലൻ വിമാനത്തിൽ മരിച്ചു
10:25 PM Nov 14, 2018 | Deepika.com