മസ്കറ്റ്: കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂരിൽ നിന്നും ഡിസംബർ ഒന്പതിനു തന്നെ ആദ്യ വിമാനം പറന്നുയരും. സിഎൻഎൻ ആണ് കണ്ണൂർ വിമാനത്താവളത്തിന്റെ മൂന്നക്ക കോഡ്. ചൊവാഴ്ച ഉച്ചക്ക് ശേഷം എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ വിമാനങ്ങൾ അപ് ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ കണ്ണൂരിലെ മിടുക്കന്മാർ കൈക്കലാക്കി.
അബുദാബിയിലേക്ക് പോകുന്ന കണ്ണൂരുകാർക്കാണ് ഏറെ പ്രതീക്ഷിച്ചിരുന്ന ഉദ്ഘാടന യാത്രക്കുള്ള ഭാഗ്യം ലഭിച്ചത്. ഡിസംബർ ഒന്പതിനു നടക്കുന്ന വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് രാവിലെ 10 മണിക്കായിരിക്കും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യയുടെ ദേശീയ വിമാന കന്പനിയായ എയർ ഇന്ത്യയുടെ സബ്സിഡിയറിയായ എയർ ഇന്ത്യ എക്സ്പ്രസ് അബുദാബിയിലേക്ക് പറന്നുയരുക. ഇന്ത്യൻ സമയം രാവിലെ പത്തിന് പുറപ്പെടുന്ന ഐഎക്സ്.715 വിമാനം അബുദാബി പ്രാദേശിക സമയം 12.30 അബുദാബിയിൽ പറന്നിറങ്ങും.
പിന്നീടുള്ള ദിവസങ്ങളിൽ പ്രസ്തുത വിമാനം രാവിലെ 9 മണിക്കായിരിക്കും പുറപ്പെടുക. അന്നു തന്നെ സൗദി അറേബ്യയിലെ റിയാദിലേക്കും രാത്രി 9.05 ന് ഐഎക്സ്.721 സർവീസ് നടത്തുന്നുണ്ട്. പതിനൊന്നിനാണ് ദോഹയിലേക്കുള്ള ആദ്യ സർവീസ്.
എന്നാൽ പ്രതീക്ഷയോടെ കാത്തിരുന്ന മസ്കറ്റിലെ കണ്ണൂരുകാർക്കും യുഎഇയിലെ ഷാർജ, ദുബായ് നിവാസികൾക്കും കണ്ണൂരിൽ വിമാനമിറങ്ങുക എന്ന അവരുടെ ആഗ്രഹം സഫലീകരിക്കാൻ കാത്തിരിക്കേണ്ടി വരും. അത്ഭുതങ്ങൾ ഉണ്ടായില്ലെങ്കിൽ ഷാർജയിലേക്ക് ഡിസംബർ അവസാന വാരവും ദുബായിലേക്ക് ജനുവരി ആദ്യവും മസ്കറ്റിലേക്കുള്ള കണ്ണൂർ വിമാനങ്ങൾ മാർച്ചുമാകാനുമാണ് സാധ്യത. വിമാനങ്ങളുടെ ലഭ്യതക്കുറവ് എക്സ്പ്രസിനെ കുറച്ചൊന്നുമല്ല അലട്ടുന്നത്. അതാതു രാജ്യങ്ങളിലെ സിവിൽ ഏവിയേഷൻ അതോറിറ്റികളിൽ നിന്നുമുള്ള ബന്ധപ്പെട്ട ലൈസൻസുകൾ ലഭ്യമാകേണ്ടതുമുണ്ട്.
എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ, സ്പൈസ് ജെറ്റ്, ജെറ്റ് എയർവേസ് ഉൾപ്പെടെയുള്ള സ്വകാര്യ വിമാന കന്പനികൾ കണ്ണൂരിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ ഉത്സാഹ പൂർവം രംഗത്തുണ്ട്.
റിപ്പോർട്ട്: സേവ്യർ കാവാലം
കണ്ണൂരിൽ നിന്നും ആദ്യ വിമാനം അബുദാബിയിലേക്ക്; മസ്കറ്റ്, ഷാർജ, ദുബായ് കാത്തിരിക്കണം
10:22 PM Nov 13, 2018 | Deepika.com