റിയാദ്: കേരളത്തെ പിടിച്ചുലച്ച പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മന്ത്രിമാർ വിദേശ രാജ്യങ്ങളിൽ നടത്താനിരുന്ന സന്ദർശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയെ റിയാദ് കേളി സെക്രട്ടറിയേറ്റ് അപലപിച്ചു.
പ്രളയാനന്തര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് പ്രവാസി മലയാളികളെയും സംരംഭകരേയും നേരിൽ കാണുന്നതിനായി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് മന്ത്രിമാരെ അയക്കാൻ സംസ്ഥാന മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു.
കക്ഷിരാഷ്ട്രീയ ഭേദമന്യേ വിവിധ പ്രവാസി സംഘടനകൾ മന്ത്രിമാരുടെ സന്ദർശനത്തിനായി പ്രതീക്ഷയോടെ തയാറെടുത്തുകൊണ്ടിരുന്ന അവസരത്തിലാണ് വിദേശ രാജ്യങ്ങളുടെ സഹായം വേണ്ടെന്ന കേന്ദ്രസർക്കാരിന്റെ നയത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ മന്ത്രിമാരുടെ യാത്ര തടഞ്ഞിരിക്കുന്നത്. പ്രളയ സമയത്ത് സംസ്ഥാനം ആവശ്യപ്പെട്ട മതിയായ അടിയന്തിര സഹായം പോലും നൽകാത്ത കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ചില വിദേശ രാജ്യങ്ങളുടെ സഹായ സന്നദ്ധതയെയും തള്ളിക്കളഞ്ഞിരുന്നു. മന്ത്രിമാരുടെ യാത്രയും അതുവഴി ലഭ്യമായേക്കാവുന്ന സാന്പത്തിക പിന്തുണയും കൂടി നിഷേധിക്കുക വഴി കേരളത്തെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നും, മന്ത്രിമാർക്ക് യാത്രാനുമതി നൽകാൻ കേന്ദ്രം തയാറാകണമെന്നും കേളി സെക്രട്ടറിയേറ്റ് പ്രതിഷേധകുറിപ്പിൽ അറിയിച്ചു.
മന്ത്രിമാരുടെ യാത്രാനുമതി നിഷേധം: റിയാദ് കേളി അപലപിച്ചു
11:30 PM Oct 17, 2018 | Deepika.com