റിയാദ്: സാധാരണ ഡോക്യുമെന്‍ററി ഫിലിം പ്രദർശനത്തിൽ നിന്നു വ്യത്യസ്തമായി പൊട്ടിച്ചിരിയും കൈയടിയുമായാണ് ’ഒരു ചായക്കടക്കാരന്‍റെ മൻ കീ ബാത്' എന്ന ഡോക്യുമെന്‍ററി ഫിലിമിലെ നായകൻ ന്ധമാക്സി മാമയെന്ധ റിയാദിലെ പ്രേക്ഷകർ ഏറ്റുവാങ്ങിയത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഡോക്യൂമെന്‍ററി ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ഡോക്യൂമെന്‍ററി ഷോർട്ട്ഫിലിമിനുള്ള പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഈ ഹ്രസ്വ ചിത്രം റിയാദിൽ വെള്ളിയാഴ്ച നവോദയയുടെ ആഭിമുഖ്യത്തിലാണ് പ്രദർശിപ്പിച്ചത്. വിവിധ മേളകളിൽ പ്രദർശിപ്പിച്ചുവരുന്ന ഈ ഡോക്യൂമെന്‍ററി ഗൾഫ് മേഖലയിൽ ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്.
നോട്ടുനിരോധനത്തിനിരയായിതീർന്ന പതിനായിരത്തിൽ ഒരാളാണ് മാക്സി മാമ. പലവട്ടം ശ്രമിച്ചിട്ടും താൻ കരുതി വച്ചിരുന്ന സന്പാദ്യത്തിലെ നിരോധിത നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയാതിരുന്ന മാക്സി മാമ തന്‍റെ നോട്ടുകൾ സ്വന്തം ചായക്കടയിലെ അടുപ്പിലിട്ട് കത്തിക്കുകയും നരേന്ദ്ര മോഡിയോടുള്ള പ്രതിഷേധ സൂചകമായി തലമുടിയും മീശയും പകുതി വടിച്ചുള്ള സമരത്തിലൂടെ വേറിട്ട മനുഷ്യനായി രാജ്യത്തെ വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു.
ചിത്രത്തിന്‍റെ പ്രദർശനശേഷം നടന്ന ചർച്ചയിൽ എല്ലാവരും സിനിമയുടെ രാഷ്ട്രീയത്തേയും സംവിധാന മികവിനെയും ഒരേ സ്വരത്തിൽ പ്രശംസിച്ചു. നോട്ടുനിരോധനം എന്ന ജനവിരുദ്ധ തീരുമാനത്തിന്‍റെ ദുരന്തവശങ്ങളിലേക്കും ചർച്ച നീണ്ടു. നിബു വർഗീസ്, നന്ദൻ, ഹരികുമാർ, ബാബുജി, ദീപ ജയകുമാർ, ഓ കെ സുധാകരൻ, സുരേഷ് സോമൻ, രവീന്ദ്രൻ, ജയകുമാർ, റാണി ടീച്ചർ, അമീർ, നജീം കൊച്ചുകലുങ്ക്, ഷുഹൈബ്, ഷാജു കുമ്മിൾ, പ്രതീന ജയ്ജിത്, അൻവാസ് എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: കുമിൾ സുധീർ
പ്രവാസി പ്രേക്ഷകരുടെ കൈയടി വാങ്ങി "മാക്സി മാമ'
11:04 PM Oct 15, 2018 | Deepika.com